തിരുവനന്തപുരം: മിഷോങ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്ത് 118 ട്രെയിൻ സർവീസുകൾ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള 35 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മറ്റു സംസ്‌ഥാനങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് തിരിച്ചുവരുന്നതുമായ 35 ട്രെയിനുകളാണ് ഇതിൽ ഉൾപ്പെടുന്നത്.
ഡിസംബർ മൂന്ന് മുതൽ ആറുവരെ തീയതികളിലെ ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെയാണ് റദ്ദാക്കിയത്. ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും റെയിൽവേ അറിയിച്ചു. തമിഴ്‌നാട്ടിലെ വടക്കൻ തീര ജില്ലകളിലും ആന്ധ്രാപ്രദേശിലെ തെക്കൻ തീരജില്ലകളിലും കനത്ത മഴയാണ് അടുത്ത 24 മണിക്കൂറിനിടെ പ്രതീക്ഷിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഷോങ് ചുഴലിക്കാറ്റ് മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിൽ ആഞ്ഞടിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. തമിഴ്‌നാട്ടിലെ ചെന്നൈയ്‌ക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും മിഷോങ് കരതൊടാൻ സാധ്യതയെന്നാണ് പ്രവചനം.
ഈ സാഹചര്യത്തിൽ ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം തമിഴ്‌നാട് സർക്കാർ ഊർജിതമാക്കിയിട്ടുണ്ട്. ചെന്നൈ അടക്കമുള്ള ജില്ലകളെ ചുഴലിക്കാറ്റ് സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് മുൻനിർത്തി ചെന്നൈ അടക്കം നാളെ നാല് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും തമിഴ്‌നാട് സർക്കാർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലും ജാഗ്രതാ നിർദ്ദേശമുണ്ട്. നാളെ പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിൽ റെഡ് അലർട്ടും നിലവിലുണ്ട്.
Most Read| നാല് സംസ്‌ഥാനങ്ങളിലെ ഫലം ഇന്നറിയാം; വോട്ടെണ്ണൽ ആദ്യമണിക്കൂർ പിന്നിട്ടു