ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് തമിഴ്‌നാട്ടിൽ കനത്ത ജാഗ്രത. ‘നിവാർ’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് നവംബർ 25ന് ചെന്നൈക്കും പുതുച്ചേരിക്കും മധ്യേ വീശിയടിക്കുമെന്നാണ് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ചെന്നൈ ഉൾപ്പടെ 6 ജില്ലകളിലും പുതുച്ചേരിയിലും ‘നിവാർ’ നാശം വിതക്കാൻ സാധ്യതകളുണ്ട്. ചെന്നൈ, ചെങ്കൽപ്പെട്ട്, വിഴുപുരം, കാഞ്ചീപുരം, കടലൂർ, മയിലാടുതുറൈ എന്നീ ജില്ലകളിലും പുതുച്ചേരിയിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണസേനയുടെ 3 സംഘം കടലൂരിലേക്കും 3 സംഘം ചിദംബരത്തേക്കും തിരിച്ചിട്ടുണ്ട്. 20 പേരടങ്ങിയ ഓരോ സംഘങ്ങളാണ് ഇവിടങ്ങളിലേക്ക് തിരിച്ചത്.
ചെന്നൈക്ക് 740 കിലോമീറ്റർ മാറിയാണ് ന്യൂനമർദ്ദം ഇപ്പോഴുള്ളത്. 24 മണിക്കൂറിനകം ഇത് ചുഴലിക്കാറ്റായി മാറി നവംബർ 25ന് തീരം തൊടുമെന്നാണ് വിലയിരുത്തുന്നത്.
മുന്നറിയിപ്പിനെ തുടർന്ന് മൽസ്യബന്ധന തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കടലോര മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കും. വരും ദിവസങ്ങളിൽ തമിഴ്‌നാടിന്റെ വടക്കൻ ജില്ലകളിലെ തീരദേശ മേഖലകളിൽ കനത്ത മഴക്കും സാധ്യതയുണ്ട്.
Read also: പേരറിവാളന്റെ പരോൾ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി നൽകി