ബെംഗളൂരു: രണ്ട് വയസുകാരനായ ബാലന്‍ ക്ഷേത്രത്തിനുള്ളില്‍ കയറിയതിന് ദളിത് കുടുംബത്തിന് 25,000 രൂപ പിഴ ചുമത്തി. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ഹനുമസാഗറിന് അടുത്തുള്ള മിയാപുര ഗ്രാമത്തിലാണ് സംഭവം. തന്റെ പിറന്നാള്‍ ദിവസം പ്രാർഥിക്കാനായി കുഞ്ഞ് ഹനുമാന്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു.
ഈ പ്രദേശത്ത് ദളിതരെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല എന്ന് ഇന്ത്യ ടൈംസ് റിപ്പോർട് ചെയ്യുന്നു. പുറത്ത് നിന്ന് പ്രാർഥിക്കാന്‍ മാത്രമാണ് ദളിതരെ അനുവദിക്കുന്നത്. കുഞ്ഞ് ക്ഷേത്രത്തിനുള്ളില്‍ കയറിയത് പൂജാരി ഉൾപ്പടെ കണ്ടതോടെ ഇത് പ്രശ്‌നം ആവുകയും ഗ്രാമത്തില്‍ വലിയ ചർച്ച ആവുകയും ആയിരുന്നു.
ഈ ഗ്രാമത്തിലെ ഭൂരിഭാഗം പേരും ഗണിഗ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. പിഴ ചുമത്തപ്പെട്ട ദളിത് കുടുംബം ചെന്നദാസ വിഭാഗമാണ്. കുട്ടി ക്ഷേത്രത്തിനുള്ളില്‍ കയറിയത് കഴിഞ്ഞ 11ന് ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും 25,000 രൂപ പിഴ അടയ്‌ക്കാന്‍ കുടുംബത്തോട് ആവശ്യപ്പെടുകയും ആയിരുന്നു. ക്ഷേത്രം ‘അശുദ്ധ’മാക്കപ്പെട്ടതിനാല്‍ ശുദ്ധീകരണ ചടങ്ങുകൾ നടത്താന്‍ ഈ തുക ഉപയോഗിക്കാനാണ് തീരുമാനം.
Most Read: പരാമർശം പിൻവലിക്കേണ്ടത് ബിഷപ്പ്; സർവകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് കാനം