ബംഗളൂരു: കര്‍ണാടകത്തിലെ കൊപ്പാളില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവില്‍നിന്ന് പിഴ ഈടാക്കിയ സംഭവത്തില്‍ പൂജാരിയും ക്ഷേത്ര ഭാരവാഹികളും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കരട്ടാഗി പോലീസ് കേസെടുത്തു.
കൊപ്പാള്‍ ജില്ലയിലെ കരട്ടാഗി ഗ്രാമത്തിലെ ലക്ഷ്‌മി ദേവി ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് മാരെപ്പ എന്ന പട്ടികജാതി വിഭാഗക്കാരനായ യുവാവില്‍നിന്ന് 11,000 രൂപ ഈടാക്കി അന്നദാനം നടത്തുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തില്‍ മോഷണം നടന്നതിനാല്‍ പൂജാരിക്കല്ലാതെ മറ്റാര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ലായിരുന്നു. എന്നാല്‍, വഴിപാട് നേര്‍ന്നിരുന്നതിനാല്‍ മാരെപ്പ ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നു. തുടർന്നാണ് യുവാവിന്റെ കൈയ്യിൽ നിന്നും പണം ഈടാക്കിയയത്.
അതേസമയം, 11,000 രൂപ പിഴ അല്ലെന്നും യുവാവിന്റെ സംഭാവന ആണെന്നുമാണ് ക്ഷേത്രം പൂജാരിയുടെ വിശദീകരണം. ക്ഷേത്ര കമ്മിറ്റി അംഗവും പൂജാരിയുമായ ബസവരാജ് ബദിഗെര്‍, കമ്മിറ്റി ഭാരവാഹികളായ രേവണയ്യസ്വാമി ഗളിമത്, ശേഖരപ്പ, ശരണപ്പ ഗുഞ്ചല്ലി, പ്രശാന്ത് തമ്മന്നവാര്‍, ബസവരാജ് തലവര്‍, ദുര്‍ഗേഷ്, കഡപ്പ നായക് എന്നിവര്‍ക്കെതിരെ പട്ടിക ജാതി – പട്ടിക വര്‍ഗ വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ നിയമ പ്രകാരമാണ് കേസെടുത്തത്.
Read also: ബിജെപി സ്‌ഥാനാർഥി പിൻമാറി; രജനി പാട്ടീൽ രാജ്യസഭയിലേക്ക്