ന്യൂഡെൽഹി : അഫ്‌ഗാനിസ്‌ഥാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിൽ എത്തിച്ചേക്കും. കഴിഞ്ഞ ദിവസം താലിബാൻ റെഡ്ക്രോസിന് കൈമാറിയ ഡാനിഷിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ കാബൂളിലെ ഇന്ത്യൻ എംബസിയിൽ എത്തിച്ചിരുന്നു. ഇന്ന് രാത്രിയോടെ അവിടെ നിന്നും എയർ ഇന്ത്യ വിമാനത്തിൽ നാട്ടിൽ എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കാണ്ഡഹാർ പ്രവിശ്യയിലെ സ്‌പിൻ ബോൽദാക് ജില്ലയിൽ വച്ചാണ് അഫ്‌ഗാൻ സേനയും, താലിബാനും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സിദ്ദിഖി കൊല്ലപ്പെട്ടത്. അഫ്‌ഗാൻ സേനയും, താലിബാനും നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന ഈ പ്രദേശത്ത് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നതിനിടെയാണ് സിദ്ദിഖി കൊല്ലപ്പെടുന്നത്.
അഫ്‌ഗാൻ സേനയുടെ സംരക്ഷണത്തിലായിരുന്നു സിദ്ദിഖി. എന്നാൽ, യുദ്ധമേഖലയിലേക്ക് ഏതെങ്കിലും മാദ്ധ്യമ പ്രവർത്തകർ പ്രവേശിച്ചാൽ ആ വിവരം തങ്ങൾക്ക് ലഭിക്കാറുണ്ടായിരുന്നു എന്നും അവർക്ക് ആവശ്യമായ സുരക്ഷ നൽകാറുണ്ടെന്നുമാണ് താലിബാൻ വ്യക്‌തമാക്കുന്നത്. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെയും, കോവിഡ് രണ്ടാം തരംഗത്തിന്റെയും എല്ലാം ഗൗരവമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയ ഫോട്ടോഗ്രാഫറാണ് ഡാനിഷ് സിദ്ദിഖി. കൂടാതെ 2018ൽ റോഹിഗ്യൻ അഭയാർഥികളുടെ ദുരിതം പകർത്തിയ ചിത്രങ്ങൾക്ക് അദ്ദേഹത്തിന് പുലിറ്റ്സർ പ്രൈസ് ലഭിച്ചിരുന്നു.
Read also : സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ; ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ ഇല്ല