വാർസോ: ഇന്ന് പുലർച്ചെ നടന്ന യൂറോപ്പ ലീഗ് കലാശപ്പോരാട്ടത്തിൽ ഇംഗ്ളീഷ് കരുത്തരായ മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ അട്ടിമറിച്ച് വിയ്യാറയലിന് കന്നിക്കിരീടം. അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ പത്തിനെതിരെ പതിനൊന്ന് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചാണ് വിയ്യാറയൽ തങ്ങളുടെ ചാമ്പ്യൻപട്ടം നേടിയെടുത്തത്.
കടലാസിലെ കരുത്തരായ മാഞ്ചസ്‌റ്ററിന് ആ മികവ് കളിക്കളത്തിൽ പുറത്തെടുക്കാനായില്ല. അതേസമയം കിട്ടിയ അവസരങ്ങൾ കൃത്യമായി വിനിയോഗിച്ച വിയ്യാറയലാവട്ടെ തങ്ങളുടെ ആദ്യ യൂറോപ്യൻ കിരീടവുമായാണ് നാട്ടിലേക്ക് മടങ്ങുന്നത്. യുണൈറ്റഡിന്റെ പരിചയ സമ്പന്നനായ ഗോൾകീപ്പർ ഡേവിഡ് ഗിയ പരാജയപ്പെട്ടിടത്ത് വിയ്യാറയൽ ഗോൾകീപ്പർ ജെറോനിമോ റുള്ളി തലയുയർത്തിയാണ് മടങ്ങുന്നത്.
മുപ്പതാം മിനിറ്റിൽ വിയ്യാറയലിന് വേണ്ടി ജെറാർഡ് മൊറേനോയാണ് ആദ്യഗോൾ നേടിയത്. പിന്നീട് രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ യുണൈറ്റഡ് നടത്തിയ ശ്രമങ്ങൾ ഫലം കണ്ട് തുടങ്ങിയത് 56ആം മിനിറ്റിലാണ്. എഡിസൺ കവാനിയാണ് യുണൈറ്റഡിന്റെ ഗോൾ നേടിയത്. എന്നാൽ പിന്നീട് ഓൺഫീൽഡ് ഗോൾ നേടാൻ ഇരുടീമുകൾക്കും സാധിച്ചില്ല.
പെനാൽറ്റി ഷൂട്ടൗട്ടിൽ വിയ്യാറയലിന്റെ പതിനൊന്ന് താരങ്ങളുടെ കിക്കും ലക്ഷ്യത്തിലെത്തി. ഗോൾകീപ്പർ ഡേവിഡ് ഗിയ ഫോമിലേക്ക് ഉയരാതെ പോയത് യുണൈറ്റഡിന് തിരിച്ചടിയായി. അവസാന കിക്ക് എടുക്കാൻ എത്തിയ ഗിയക്ക് അവിടെയും പിഴച്ചതോടെ മൽസരവും കിരീടവും സ്‌പാനിഷ് ക്ളബിന് സ്വന്തമായി. വിജയത്തോടെ വിയ്യാറയൽ അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് പ്രവേശനവും സാധ്യമാക്കി.
Read Also: മമ്മൂട്ടിക്കൊപ്പം ‘സിബിഐ സീരീസിൽ ആശാ ശരത്ത്: ‘വിരുന്നിൽ’ അർജുനൊപ്പവും; സന്തോഷം പങ്കിട്ട് താരം