ന്യൂഡെൽഹി: രാജ്യത്തെ 5 ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ 5 സംസ്‌ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇതിൽ ഉത്തർപ്രദേശിലാണ് ആദ്യ വോട്ടെടുപ്പ് നടക്കുക. ഉത്തർപ്രദേശിൽ 7 ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, 7 എന്നീ തീയതികളിലാണ് യുപിയിൽ വോട്ടെടുപ്പ് നടക്കുക.
അതേസമയം പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിൽ ഒരു ഘട്ടത്തിലായി ഫെബ്രുവരി 14ആം തീയതിയും, മണിപ്പൂരിൽ 2 ഘട്ടങ്ങളിലായി ഫെബ്രുവരി 27, മാർച്ച് 3 എന്നീ തീയതികളിലും തിരഞ്ഞെടുപ്പ് നടക്കും. 5 സംസ്‌ഥാനങ്ങളിലെയും വോട്ടെണ്ണൽ മാർച്ച് 10ആം തീയതിയാണ്. 690 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് 5 സംസ്‌ഥാനങ്ങളിൽ നിന്നുമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് സംസ്‌ഥാനങ്ങളിലായി ആകെ 2,15,368 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. മുൻ കാലങ്ങളെ അപേക്ഷിച്ച് 30,380 അധിക പോളിംഗ് ബൂത്തുകൾ ഇത്തവണയുണ്ട്.
നിലവിൽ രാജ്യത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഇതിനായി ഇലക്ഷൻ കമ്മീഷൻ പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കുകയും ചെയ്‌തു. ഇത് പ്രകാരം സ്‌ഥാനാർഥികൾക്ക് ഓൺലൈനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കാമെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. കൂടാതെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്‌ഥർക്ക് 2 ഡോസ് വാക്‌സിനേഷൻ നിർബന്ധമാണ്. ഒപ്പം തന്നെ ഇവർക്ക് ബൂസ്‌റ്റർ ഡോസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
Read also: എടികെ മോഹൻബഗാൻ താരത്തിന് കോവിഡ്; ഇന്നത്തെ മൽസരം മാറ്റി