കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്ന് പോലീസ്. കുഞ്ഞു ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്‌തമായിട്ടുണ്ട്. രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കൂവപ്പള്ളി കളപ്പുരയ്‌ക്കല്‍ റിജോ- സൂസന്‍ ദമ്പതികളുടെ മകന്‍ ഇഹാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ വായിൽ നിന്ന് നുര പുറത്തുവന്ന നിലയിൽ ആയിരുന്നു. കുട്ടിയും അമ്മയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മയാണ് ഓട്ടോ ഡ്രൈവറായ റിജോയെ ഫോണില്‍ വിളിച്ച് കുട്ടിക്ക് അനക്കമില്ലെന്ന് അറിയിച്ചത്.
സ്വകാര്യ ആശുപതിയില്‍ എത്തിച്ചപ്പോള്‍ കുട്ടി മരിച്ചതായി അധികൃതര്‍ സ്‌ഥിരീകരിച്ചു. ശ്വാസം മുട്ടിയാണ് കുഞ്ഞു മരിച്ചതെന്ന് വ്യക്‌തമായതായി കാഞ്ഞിരപ്പള്ളി പോലീസ് അറിയിച്ചു.
അതേസമയം പോസ്‌റ്റ്മോർട്ടം റിപ്പോർട് നാളെയെ ലഭ്യമാവൂ. ഇതിന്റെ അടിസ്‌ഥാനത്തിൽ രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മ മാനസികാസ്വാസ്‌ഥ്യത്തിന് ചികിൽസ തേടുന്ന ആളാണെന്ന് ബന്ധുക്കൾ നേരത്തെ പോലീസിനെ അറിയിച്ചിരുന്നു.
Most Read: പോലീസിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രത്യേക യൂണിറ്റായി വീണ്ടും തുടങ്ങുന്നു