നിലമ്പൂർ: നിലമ്പൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡണ്ടുമായ വിവി പ്രകാശിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് കോൺഗ്രസ് നേതാക്കൾ. വിവി പ്രകാശിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. സഹോദരനെ നഷ്‌ടപ്പെട്ടതിന്റെ വേദനയാണ് താൻ ഇപ്പോൾ അനുഭവിക്കുന്നത്.
നിലമ്പൂരിൽ യുഡിഎഫിന് വൻ വിജയം ഉണ്ടാകുമെന്ന ആത്‌മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഖകരമാണ്. ഒരു സഹപ്രവർത്തകൻ എന്നതിനേക്കാൾ സ്‌നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് പ്രകാശിന്റെ നിര്യാണത്തിലൂടെ തനിക്ക് നഷ്‌ടപ്പെട്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അങ്ങേയറ്റം ഞെട്ടലോടെയാണ് പ്രകാശിന്റെ മരണവാർത്ത കേട്ടതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രിയപ്പെട്ട ഒരു സ്‌നേഹിതന്റെ വേർപാട് ഞങ്ങളെയൊക്കെ ഉലച്ചിരിക്കുന്നതാണ്. മലപ്പുറത്തെ കോൺഗ്രസ് പ്രസ്‌ഥാനത്തിന് തീരാത്ത നഷ്‌ടമാണ് പ്രകാശിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Read Also: വിദ്യാഭ്യാസ മുന്നേറ്റത്തിന് നോളജ്‌സിറ്റി തുറന്നിട്ടത് നവീന വഴികൾ; സി മുഹമ്മദ് ഫൈസി