തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് അടുത്തയാഴ്‌ച ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാലയങ്ങൾ സാഹചര്യം അനുകൂലമാകുമ്പോൾ ഉടൻ തന്നെ തുറക്കാമെന്നാണ് സർക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇപ്പോൾ നല്ല രീതിയിൽ രോഗവ്യാപന തോത് കുറയുന്നുണ്ട്. ആരാധനാലയങ്ങൾ സംബന്ധിച്ച് ഒരാഴ്‌ച കൂടി കഴിഞ്ഞ് നിഗമനത്തിൽ എത്താമെന്നാണ് കരുതുന്നത്. ഈ ഒരാഴ്‌ചയിലെ അവസ്‌ഥ നോക്കി ആവശ്യമായ ഇളവുകൾ നൽകും. അടുത്ത ബുധനാഴ്‌ച വരെയാണ് ഈ നില തുടരുക. പുതിയ ഇളവുകളെ കുറിച്ച് ചൊവ്വാഴ്‌ച ആലോചിക്കാം. ഏറ്റവും വേഗത്തിൽ ആരാധനാലയങ്ങൾ തുറക്കാൻ പറ്റിയ സാഹചര്യം ഉണ്ടാകട്ടെ, അപ്പോൾ തുറക്കാം- മുഖ്യമന്ത്രി വ്യക്‌തമാക്കി.
മദ്യശാലകൾ തുറക്കുകയും ആരാധനാലയങ്ങൾ അടച്ചിടുകയും ചെയ്യുന്നതിലെ യുക്‌തിയെന്തെന്ന് സർക്കാർ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നത് പരിഗണിക്കണമെന്ന് മുസ്‌ലിം സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എൻഎസ്‌എസ് അടക്കമുള്ള സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി നിലപാട് വ്യക്‌തമാക്കിയത്.
Also Read: ജാഗ്രത കൈവിടരുത്; മൂന്നാം തരംഗത്തില്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസ് സാധ്യതയെന്ന് മുഖ്യമന്ത്രി