തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട് യുഎസ് കമ്പനിയായ ഇഎംസിസിയുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടി. കമ്പനിയുമായി കെഎസ്ഐഡിസിയും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ഒപ്പുവച്ച ധാരണാപത്രങ്ങളും ഭക്ഷ്യസംസ്‌കരണ പാര്‍ക്കിന് സ്‌ഥലം അനുവദിച്ചതുമാണ് റദ്ദാക്കിയത്.
ധാരണാപത്രത്തിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളും പരിശോധിക്കും. ആഭ്യന്തര സെക്രട്ടറി ടികെ ജോസിനാണ് അന്വേഷണ ചുമതല. ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ അന്വേഷണത്തിനും സാധ്യതയുണ്ട്.
ധാരണാപത്രങ്ങള്‍ ഉണ്ടാക്കിയത് സര്‍ക്കാര്‍ അറിയാതെയാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയോടോ ഫിഷറീസ് വകുപ്പിനോടോ ചര്‍ച്ച ചെയ്യാതെയാണ് കെഎസ്ഐഎന്‍സി എന്ന പൊതുമേഖലാ സ്‌ഥാപനം കരാര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചത് എന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും ഇന്ന് പറഞ്ഞിരുന്നു. 400 ട്രോളറുകള്‍ നിര്‍മിക്കാനും അനുബന്ധ പ്രവൃത്തികള്‍ക്കുമായിരുന്നു ധാരണാപത്രം.
ആഴക്കടൽ മൽസ്യബന്ധനം നടത്താൻ ഇഎംസിസി എന്ന അമേരിക്കൻ ബഹുരാഷ്‌ട്ര കമ്പനിയുമായി കരാറില്‍ അഴിമതി നടന്നു എന്ന് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. വൻകിട അമേരിക്കൻ കുത്തക കമ്പനിക്ക് കേരള തീരം തീറെഴുതി കൊടുക്കുന്ന വൻ അഴിമതിയാണ് കരാറിന് പിന്നിലെന്നാണ് പ്രതിക്ഷ നേതാവ് പറഞ്ഞത്.
ഇഎംസിസി മേധാവി അമേരിക്കക്കാരനായ ഡുവന്‍ ഇ ഗെരന്‍സര്‍, മേഴ്‌സിക്കുട്ടിയമ്മയോടൊപ്പം ക്ളിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടുവെന്നാണ് ചെന്നിത്തല ആരോപിച്ചത്. ഇഎംസിസിയുടെ പ്രസിഡണ്ടും മലയാളിയുമായ ഷിജുവര്‍ഗീസ് ഇക്കാര്യം മാദ്ധ്യമങ്ങളോട് സ്‌ഥിരീകരിക്കുകയും ചെയ്‌തിരുന്നു.
Also Read: യുവതിയെ 15 അംഗ സംഘം തട്ടിക്കൊണ്ട് പോയി; വടക്കാഞ്ചേരിയിൽ ഇറക്കിവിട്ടു; അന്വേഷണം