തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരായ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സമർപ്പിച്ച മാനനഷ്‌ടക്കേസ് ഹരജി എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. പരാതി പരിശോധിച്ച ശേഷം ഫയൽ സ്വീകരിക്കണമോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കും. മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിൽ സുധാകരനെതിരെ എംവി ഗോവിന്ദൻ നടത്തിയ പരാമർശമാണ് കേസിനാദാരം.
എംവി ഗോവിന്ദനെ കൂടാതെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കും ദേശാഭിമാനി പത്രത്തിനുമെതിരെയും പരാതിയുണ്ട്. പുരാവസ്‌തു തട്ടിപ്പുക്കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരായ പോക്‌സോ കേസിൽ കെ സുധാകരൻ കൂട്ടുപ്രതിയാണെന്നാണ് എംവി ഗോവിന്ദൻ ആരോപിച്ചത്. പീഡനം നടക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയെന്നായിരുന്നു എംവി ഗോവിന്ദന്റെ ആരോപണം.
പീഡനവിവരം അറിഞ്ഞിട്ടും കെ സുധാകരൻ ഇടപെടില്ലെന്നും ഗോവിന്ദൻ വ്യക്‌തമാക്കിയിരുന്നു. ദേശാഭിമാനി പത്രത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ആരോപണം. ഇതിനെതിരെയാണ് സുധാകരൻ മാനനഷ്‌ടക്കേസ് നൽകിയത്. എന്നാൽ, ഈ ആരോപണം സുധാകരൻ പൂർണമായും തള്ളി. താനവിടെ ഉണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞിട്ടില്ല. സാക്ഷികളാരും പറഞ്ഞിട്ടില്ല. അതിജീവിത നൽകാത്ത മൊഴി സിപിഎമ്മിന് എങ്ങനെ കിട്ടിയെന്ന് വ്യക്‌തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടിരുന്നു.
Most Read: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴ; എട്ടു ജില്ലകളിൽ യെല്ലോ അലർട്