തിരുവനന്തപുരം: ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രം ഏറെ ജനപ്രീതി നേടിയതാണ്. ഈ സിനിമക്ക് സമാനമായ രംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ തമ്പാനൂർ പോലീസ് സ്‌റ്റേഷനിലും മെഡിക്കൽ കോളേജിലും അരങ്ങേറിയത്. ദൃക്‌സാക്ഷികളുടെ പിടിമുറുകും എന്നായപ്പോൾ പ്രതി തൊണ്ടിമുതൽ വിഴുങ്ങി. അത് പുറത്തുകൊണ്ട് വരാൻ രണ്ട് ദിവസമായി ആശുപത്രിയിൽ കാത്തിരിക്കുകയാണ് പോലീസ്.
വെള്ളിയാഴ്‌ച വൈകിട്ടാണ് നാടകീയ രംഗങ്ങൾക്ക് തുടക്കം. തമ്പാനൂർ ബസ് സ്‌റ്റാൻഡിൽ ബസ് കാത്ത് നിന്ന വീട്ടമ്മയുടെ ചുമലിൽ കിടന്ന് ഉറങ്ങിയിരുന്ന മൂന്ന് വയസുകാരിയുടെ നാലര ഗ്രാം സ്വർണ പാദസരം പ്രതിയായ പൂന്തുറ പള്ളിത്തെരുവിലെ മുഹമ്മദ് ഷെഫീഖ് (42) മോഷ്‌ടിച്ചു. പാലക്കാട്ട് നിന്നെത്തിയ അധ്യാപക ദമ്പതികളായ അജികുമാറിന്റെയും മിനിയുടെയും മകളുടെ പാദസരമാണ് ഷെഫീഖ് മോഷ്‌ടിച്ചത്. കാരോടുള്ള സ്വന്തം വീട്ടിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കുകയായിരുന്നു ഇവർ.
മോഷ്‌ടിക്കുന്നത് കണ്ട ദമ്പതികളും കൂടെ ഉണ്ടായിരുന്നവരും ബഹളം വെച്ചതോടെ ഷെഫീഖ് ഓടി. പിന്നാലെ ചെന്ന് പോലീസും യാത്രക്കാരും കയ്യോടെ പിടികൂടിയപ്പോഴേക്കും പാദസരം വിഴുങ്ങിയിരുന്നു. പോലീസ് ചോദ്യം ചെയ്‌തപ്പോഴും പ്രതി കുറ്റം സമ്മതിച്ചില്ല. ഒടുവിൽ വയറിന്റെ എക്‌സ് റേ എടുത്തപ്പോഴാണ് തൊണ്ടിമുതൽ പ്രതിയുടെ വയറ്റിലുണ്ടെന്ന് കണ്ടെത്തിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌ത ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തൊണ്ടിമുതൽ ഇപ്പോഴും ഉള്ളിൽ തന്നെയാണ്.
ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ചിത്രത്തിലും ഇതേ സംഭവമാണ് നടക്കുന്നത്. സിനിമയിൽ ബസിൽ വെച്ച് മാലയാണ് മോഷ്‌ടിക്കുന്നത്. മാല പ്രതി വിഴുങ്ങുകയും അവസാനം എക്‌സ് റേ പരിശോധനയിൽ പോലീസ് കണ്ടെത്തുകയും ചെയ്‌തിരുന്നു.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടം; നാല് ജില്ലകളില്‍ ജനവിധി ഇന്ന്