തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ഡോക്‌ടർമാരിൽ നിന്ന് ഉണ്ടായത് ഗുരുതര വീഴ്‌ചയെന്ന് റിപ്പോർട്. രാവിലെ മുതൽ അലർട് നൽകിയിട്ടും വകുപ്പ് മേധാവികൾ ആശുപത്രിയിൽ എത്തിയത് അവയവം എത്തി മണിക്കൂറുകൾ കഴിഞ്ഞാണെന്ന് കണ്ടെത്തി. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നത് ഗുരുതര വീഴ്‌ചകളാണ്.
ഏകോപനമില്ലായ്‌മ പുറത്തുവന്നതോടെ ഇന്നലെ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ആരോഗ്യമന്ത്രി കടുത്ത ഭാഷയിലാണ് ഡോക്‌ടർമാരെ വിമർശിച്ചത്. എറണാകുളത്ത് നിന്ന് അവയവം എത്തുന്ന സമയത്ത് വകുപ്പ് മേധാവികൾ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. രാവിലെ മുതൽ അവയവം എത്തുന്നത് വരെ ഡോക്‌ടർമാരുടെ വാട്സ് ആപ് ഗ്രൂപ്പിൽ അലർട്ടുകൾ നൽകിയെങ്കിലും മുന്നൊരുക്കം നടത്തിയില്ല.
അവയവം അടങ്ങിയ പെട്ടി ഏറ്റുവാങ്ങാൻ ബന്ധപ്പെട്ട വകുപ്പിലെ ഡോക്‌ടർമാർ എത്തിയില്ല. സംഭവത്തിൽ വീഴ്‌ച പറ്റിയിട്ടില്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരണം നൽകിയെങ്കിലും ഇത് തള്ളിക്കൊണ്ടാണ് യൂറോളജി, നെഫ്രോളജി വിഭാഗം മേധാവികളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്. അതിനിടെ മരിച്ച സുരേഷ് കുമാറിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്‌റ്റുമോർട്ടം ലഭിച്ച ശേഷം തുടർനടപടി എന്ന നിലപാടിലാണ് പോലീസ്.
Most Read: നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യൽ ഇന്നും തുടരും