ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ഡെൽഹിയിൽ ജനങ്ങൾക്ക് സഹായവുമായി സർക്കാർ. ഇതിന്റെ ഭാഗമായി അടുത്ത രണ്ട് മാസത്തേക്ക് 72 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ റേഷൻ നൽകുമെന്ന് സർക്കാർ വ്യക്‌തമാക്കി. കൂടാതെ ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവർമാർക്ക് 5,000 രൂപയുടെ ധനസഹായവും നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പ്രഖ്യാപിച്ചു.
കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ഡെൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇതിലൂടെ കോവിഡ് പ്രതിരോധം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും, എന്നാൽ ലോക്ക്ഡൗൺ രണ്ട് മാസം തുടരില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്തും 1.56 ലക്ഷം ഓട്ടോ, ടാക്‌സി ഡ്രൈവർമാർക്ക് 5,000 രൂപ വീതം ആം ആദ്‌മി സർക്കാർ ധനസഹായം നൽകിയിരുന്നു.
നിലവിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡെൽഹിയിൽ മെയ് 10ആം തീയതി വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. രോഗവ്യാപനം ഉയരുന്നതിന് ഒപ്പം തന്നെ ഓക്‌സിജൻ ക്ഷാമവും ഡെൽഹിയിൽ രൂക്ഷമാകുന്നുണ്ട്. ഇതുവരെ നിരവധി കോവിഡ് രോഗികളാണ് ഓക്‌സിജൻ ലഭിക്കാഞ്ഞതിനെ തുടർന്ന് ഡെൽഹിയിൽ മരിച്ചത്.
Read also : ‘വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തരംഗത്തിന് കാരണമായി’; ഫിറോസ് കുന്നംപറമ്പിൽ