ന്യൂഡെൽഹി: വായുമലിനീകരണം രൂക്ഷമായ തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തയ്യാറാണെന്ന് സുപ്രീം കോടതിയിൽ വ്യക്‌തമാക്കി ഡെൽഹി സർക്കാർ. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആവശ്യമെങ്കിൽ ലോക്ക്ഡൗൺ നടപടി സ്വീകരിക്കാമെന്ന് നേരത്തെ തന്നെ സുപ്രീം കോടതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഡെൽഹി സർക്കാർ ഇക്കാര്യത്തിൽ അഭിപ്രായം വ്യക്‌തമാക്കിയത്.
രാജ്യ തലസ്‌ഥാനത്തെ സ്‌ഥിതി ഗുരുതരമാണെന്നും, വീടിനുള്ളിൽ പോലും മാസ്‌ക് ധരിക്കേണ്ട അവസ്‌ഥയാണെന്നും ചീഫ് ജസ്‌റ്റിസ് എൻവി രമണ ചൂണ്ടിക്കാട്ടി. കൂടാതെ വായു ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള അടിയന്തിര നടപടികൾ അറിയിക്കാൻ കോടതി കേന്ദ്ര സർക്കാരിനോടും, ഡെൽഹി സർക്കാരിനോടും നിർദ്ദേശിക്കുകയും ചെയ്‌തു.
വയലവശിഷ്‌ടങ്ങൾ കർഷകർ കൂട്ടിയിട്ട് കത്തിക്കുന്നതാണ് മലിനീകരണം രൂക്ഷമാകാൻ കാരണമായതെന്നാണ് കേന്ദ്ര സർക്കാരും സംസ്‌ഥാന സർക്കാരും സുപ്രീം കോടതിയിൽ അറിയിച്ചത്. എന്നാൽ ഇക്കാര്യം കോടതി തള്ളുകയും ചെയ്‌തു. കര്‍ഷകരെ മാത്രം കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും, വയലവശിഷ്‌ടങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ബദല്‍ സംവിധാനങ്ങള്‍ ശക്‌തമാക്കണമെന്നും കോടതി അറിയിച്ചു. കൂടാതെ രാഷ്‌ട്രീയത്തിനപ്പുറത്ത് വിഷയത്തില്‍ യോജിച്ച പ്രവര്‍ത്തനം ആവശ്യമാണെന്നും കോടതി വ്യക്‌തമാക്കി.
Read also: ജയ് ഭീം; യഥാർഥ ‘സെങ്കനി’ക്ക് സഹായവുമായി സൂര്യ