ചെന്നൈ: 1990ലെ രാജാകണ്ണ് കസ്‌റ്റഡി മരണത്തെ ആസ്‌പദമാക്കി ടിജെ ജ്‌ഞാനവേൽ സംവിധാനം ചെയ്‌ത ചിത്രമാണ് ‘ജയ് ഭീം’. സൂര്യ നായകനായെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നവംബർ 2ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്‌ത ഈ ചിത്രം നിരവധി സാമൂഹ്യ മാറ്റങ്ങൾക്ക് കൂടി കാരണമായി. ഇപ്പോഴിതാ യഥാർഥ ‘സെങ്കിനി’ക്ക് സഹാവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൂര്യ.
‘സെങ്കിനി’ എന്ന കഥാപാത്രത്തിലൂടെ പാർവതി അമ്മാളിന്റെ ജീവിതമാണ് സിനിമ വരച്ചുകാട്ടിയത്. ഭർത്താവിന്റെ നീതിക്കായി പോരാടിയ പാർവതി അമ്മാളിന്റെ ദുരിതപൂർണമായ ജീവിതത്തിനാണ് നടൻ സൂര്യ വെളിച്ചമാകുന്നത്.
ദിവസക്കൂലിയിൽ ഉപജീവനം നടത്തുന്ന പാർവതി അമ്മാളിന്റെ പേരിൽ പത്ത് ലക്ഷം രൂപയാണ് സൂര്യ ബാങ്കിൽ നിക്ഷേപിക്കുന്നത്. ഇവരുടെ കാലശേഷം ഈ തുക മകൾക്കും ലഭിക്കും. നിലവിൽ മകളോടൊപ്പം ഒരു കൊച്ചു കൂരയിലാണ് പാർവതി അമ്മാൾ കഴിയുന്നത്.
പാർവതിക്ക് ധനസഹായം നൽകണമെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ സൂര്യയോട് അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെ താൻ 10 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിക്കുമെന്നും പാർവതിക്ക് പലിശ ഉപയോഗിക്കാമെന്നും സൂര്യ പറഞ്ഞതായി അദ്ദേഹം അറിയിച്ചു.
2ഡി എന്റര്‍ടെയ്ൻമെൻസിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ‘ജയ് ഭീം’ നിര്‍മിച്ചിരിക്കുന്നത്. പാർവതി അമ്മാളായി മലയാളി താരം ലിജോമോൾ അസാമാന്യ പ്രകടനം കാഴ്‌ചവെച്ചപ്പോൾ മണികണ്‌ഠൻ, പ്രകാശ് രാജ്, രമേഷ് തുടങ്ങി ഓരോരുത്തരും പ്രേക്ഷകമനം കീഴടക്കി.
Most Read: പശുക്കൾക്ക് ആംബുലൻസ് ഏർപ്പെടുത്താൻ ഒരുങ്ങി യുപി സർക്കാർ