ലക്‌നൗ: പശുക്കള്‍ക്ക് ആംബുലന്‍സ് സര്‍വീസ് തുടങ്ങാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍. ഗുരുതരമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന പശുക്കള്‍ക്ക് വേണ്ടിയാണ് ആംബുലന്‍സ് സേവനം ആരംഭിക്കുന്നതെന്ന് സംസ്‌ഥാന ക്ഷീര വികസന മന്ത്രി ലക്ഷ്‌മി നാരായണ്‍ ചൗധരി പറഞ്ഞു.
515 ആംബുലന്‍സുകള്‍ സര്‍വീസ് നടത്താന്‍ തയ്യാറായതായാണ് റിപ്പോര്‍ട്. 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ചാല്‍ 15-20 മിനിട്ടിനുള്ളില്‍ ഒരു മൃഗഡോക്‌ടറും രണ്ട് സഹായികളും സ്‌ഥലത്തെത്തും. ഡിസംബറോടെ പദ്ധതി ആരംഭിക്കാനാണ് തീരുമാനം. പരാതികള്‍ അറിയിക്കാന്‍ കോള്‍ സെന്ററും ഉണ്ടാകും.
നേരത്തെ, പശുക്കളെ ദത്തെടുക്കണമെന്ന് മതനേതാക്കളോട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ആരെങ്കിലും ഒരു പശുവിനെ ദത്തെടുത്താല്‍, അയാള്‍ക്ക് പ്രതിമാസം 900 രൂപ സര്‍ക്കാരില്‍ നിന്ന് ലഭിക്കുമെന്നും യോഗി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാലയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പശുക്കള്‍ക്ക് വേണ്ടി രംഗത്തെത്തിയിരുന്നു.
പശുക്കള്‍ക്ക് ഹോസ്‌റ്റല്‍ നിര്‍മിക്കണമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ആവശ്യം.
Read Also: കൊടകര കുഴൽപ്പണ കേസിലെ ഇഡി അന്വേഷണം; ഹരജി ഇന്ന് ഹൈക്കോടതിയിൽ