ന്യൂഡെൽഹി: നഴ്‌സിങ് ഓഫിസർമാർ മലയാളത്തിൽ സംസാരിക്കരുതെന്ന വിവാദ ഉത്തരവിറക്കിയതിൽ മാപ്പ് പറഞ്ഞ് ഡെൽഹി ജിബി പന്ത് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ട്. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടുവെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് മെഡിക്കൽ സൂപ്രണ്ടിന് അയച്ച കത്തിൽ നഴ്‌സിങ് സൂപ്രണ്ട് പറഞ്ഞു. മോശം അർഥത്തിലല്ല, ക്രിയാത്‌മ ഉദ്ദേശത്തോടെയാണ് സർക്കുലർ പുറപ്പെടുവിച്ചത്, എന്നാൽ സർക്കുലർ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു, നഴ്‌സിങ് സൂപ്രണ്ട് വിശദീകരിച്ചു.
തന്റെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിച്ചില്ലെന്നും നഴ്‌സിങ് സൂപ്രണ്ടിന്റെ വിശദീകരണ കത്തിലുണ്ട്. ഏതെങ്കിലും ഭാഷയെയോ മതത്തെയോ പ്രദേശത്തെയോ അവഹേളിക്കാനോ വേദനിപ്പിക്കാനോ അല്ല, പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സർക്കുലർ പുറപ്പെടുവിച്ചത്, വിശദീകരണ കത്തിൽ പറയുന്നു. വിവാദമായ ഉത്തരവ് പിൻവലിച്ചെങ്കിലും നഴ്‌സിങ് സൂപ്രണ്ട് മാപ്പ് പറയാതെ പ്രതിഷേധത്തിൽ നിന്ന് പിൻമാറില്ലെന്ന് നഴ്‌സുമാർ വ്യക്‌തമാക്കിയിരുന്നു.
ഡെൽഹി സർക്കാരിന് കീഴിലുള്ള ഗോവിന്ദ് വല്ലഭ് പന്ത് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പോസ്‌റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ നിരവധി മലയാളി നഴ്‌സുമാർ ജോലി ചെയ്യുന്നുണ്ട്. പലപ്പോഴും ഇവർ തമ്മിൽ ആശയവിനിമയം നടത്തുന്നതും മലയാളത്തിലാണ്.
എന്നാൽ ഇതിനെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും മലയാളം അറിയാത്ത രോഗികൾക്കും സഹപ്രവർത്തകർക്കും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. ജോലിസ്‌ഥലത്ത് മലയാളം സംസാരിക്കരുതെന്നും ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ളീഷിലോ നടത്താനും സർക്കുലറിൽ നിർദ്ദേശിച്ചിരുന്നു. നിർദ്ദേശം ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
Read also: അർജന്റീനക്ക് വീണ്ടും സമനില കുരുക്ക്; തോൽവി അറിയാതെ ബ്രസീൽ