ബാരാംഗ്വില്ല: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തുടർച്ചയായ ആറാം വിജയം സ്വന്തമാക്കി ബ്രസീൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാഗ്വയെയാണ് ബ്രസീൽ കീഴടക്കിയത്. മറ്റൊരു മൽസരത്തിൽ അർജന്റീനക്ക് കൊളംബിയയോട് സമനില വഴങ്ങേണ്ടിവന്നു. ആദ്യ പത്തുമിനിട്ടിൽ രണ്ടുഗോൾ നേടി ആധിപത്യം ഉറപ്പിച്ച അർജന്റീന, ഇൻജുറി ടൈമിൽ കൊളംബിയൻ കരുത്തിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു.
അർജന്റീനക്കായി ക്രിസ്‌റ്റ്യൻ റൊമേരോ മൂന്നാം മിനിറ്റിലും ലിയാൻഡ്രോ പരേദെസ് എട്ടാം മിനിറ്റിലും ഗോൾ നേടി. 51ആം മിനിറ്റിൽ പെനൽറ്റിയിലൂടെ ലൂയിസ് മുരിയലാണ് കൊളംബിയക്കായി ആദ്യഗോൾ നേടിയത്. ഇൻജുറി ടൈമിൽ ലക്ഷ്യം കണ്ട ഗോളിലൂടെ മിഗ്വേൽ ബോർജയാണ് അർജന്റീനയെ സമനിലയിൽ തളച്ചത്. ഇതോടെ 6 കളികളിൽ നിന്നും 12 പോയന്റുമായി അർജന്റീന പോയന്റ് പട്ടികയിൽ രണ്ടാം സ്‌ഥാനത്താണ്.
നാലാം മിനിറ്റിൽ സൂപ്പർ താരം നെയ്‌മറിലൂടെയാണ് ബ്രസീൽ ആദ്യ ഗോൾ നേടിയത്. ഇൻജുറി ടൈമിൽ ലൂക്കാസ് പക്വേറ്റയിലൂടെ വീണ്ടും ഗോൾ നേടി ബ്രസീൽ വിജയം ഉറപ്പിച്ചു. 6 കളികളിലും ജയിച്ച് 18 പോയന്റുമായി ബഹുദൂരം മുന്നിലാണ് പോയന്റ് പട്ടികയിൽ ബ്രസീൽ.
Read also: ഷെയ്‌ൻ നിഗത്തിന്റെ ‘ബർമുഡ’; മോഷൻ പോസ്‌റ്റർ കുഞ്ചാക്കോ ബോബൻ പുറത്തിറക്കും