ന്യൂഡൽഹി: അഞ്ച് മാസത്തെ ഇടവേളക്കു ശേഷം അടുത്ത മാസം ഡൽഹി മെട്രോ സർവീസ് പുനരാരംഭിക്കും. മാസ്കുകളും സ്മാർട്ട് കാർഡുകളും നിർബന്ധമാക്കിയാവും മെട്രോ സർവീസ് പുനരാരംഭിക്കുക. ട്രെയിൻ യാത്രക്ക് ടോക്കണുകൾ നൽകാതിരിക്കുന്നതും ഓരോ കോച്ചിലെയും യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്നതും ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്ര സർക്കാർ തയ്യാറാക്കിയിരിക്കുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരു കോച്ചിൽ 300 മുതൽ 350 പേരെ മാത്രമേ ഒരേസമയം യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ. ട്രെയിനുകൾക്കുള്ളിലെ എയർകണ്ടീഷണറുകൾ 26 ഡിഗ്രി സെൽഷ്യസിൽ മാത്രമേ പ്രവർത്തിപ്പിക്കുകയുള്ളൂ. യാത്രക്കാർ അവരുടെ യാത്രയിലുടനീളം നിർബന്ധമായും മാസ്ക് ധരിക്കണം. പ്ലാറ്റ്ഫോമിൽ ശാരീരിക അകലം പാലിക്കുന്നത് ഉറപ്പ് വരുത്താൻ ചുവന്ന വൃത്തം വരച്ചിടും. കൃത്യമായ ഇടവേളകളിൽ ബോധവത്കരണ അറിയിപ്പുകളുമുണ്ടാകും. ഒന്നിടവിട്ടുള്ള സീറ്റുകളിൽ മാത്രമേ ഇരിക്കാൻ പാടുള്ളൂ.
വിമാനത്താവളങ്ങളുടെ മാതൃകയിലാകും മെട്രോ സ്റ്റേഷനുകളിലെയും കോവിഡ് പരിശോധന. ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കും. ശരീരോഷ്മാവ് പരിശോധിച്ച് മാത്രമേ യാത്രക്കാരെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ലഗേജുകൾ അണുവിമുക്തമാക്കാനുള്ള സജ്ജീകരണം ഉണ്ടാകും. ടോക്കൺ നൽകില്ല. സ്മാർട്ട് കാർഡ് ഉപയോഗിച്ച് മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ. നിശ്ചിത അകലം ഉറപ്പ് വരുത്തുന്ന മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ശരീര പരിശോധന നടത്തും.
മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ യോഗം ചൊവ്വാഴ്ച ഡൽഹിയിൽ ചേരും. യോഗത്തിൽ മെട്രോ കോർപ്പറേഷൻ മാനേജിഗ് ഡയറക്ടർമാർ പങ്കെടുക്കും.