ന്യൂഡെല്‍ഹി: കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ. കുട്ടിയുടെ മരണത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
“നമ്മുടെ പെണ്‍കുട്ടിക്ക് തിരികെ വരാന്‍ കഴിയില്ല. കുടുംബത്തോട് ചെയ്‌ത അനീതി ദൗര്‍ഭാഗ്യകരമാണ്, അത് നഷ്‌ടപരിഹാരം നല്‍കി നികത്താന്‍ കഴിയില്ല, പക്ഷേ സര്‍ക്കാര്‍ അവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുകയും ഇക്കാര്യത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യും”- പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പൂജാരിയും മറ്റ് മൂന്ന് പേരും ചേർന്നാണ് തന്റെ മകളെ ബലാൽസംഗം ചെയ്‌ത് കൊന്നതെന്നും പ്രതികളെ മരണം വരെ തൂക്കിലേറ്റണമെന്നും കുട്ടിയുടെ അച്ഛന്‍ ആവശ്യപ്പെട്ടു. കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. ഇന്ന് രാവിലെയാണ് അദ്ദേഹം പെൺകുട്ടിയുടെ കുടുംബത്തെ കണ്ടത്. ” ഞാൻ ആ കുടുംബത്തോട് സംസാരിച്ചു. അവർക്ക് നീതി വേണം. അവർക്ക് നീതി കിട്ടുന്നില്ലെന്നും സഹായം വേണമെന്നും ആ കുടുംബം പറഞ്ഞു. അവർക്ക് നീതി കിട്ടുന്നതുവരെ ഞാൻ അവർക്കൊപ്പം നിൽക്കും,”- രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ അമ്മ രംഗത്തെത്തി. മകളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടയാൻ പോലീസ് ഇടപെട്ടില്ലെന്ന് അമ്മ പറഞ്ഞു. പോലീസിനോട് ചിതയിൽ വെള്ളം ഒഴിക്കാൻ ആവശ്യപ്പെട്ടെങ്കിലും പോലീസ് ചെയ്‌തില്ല. ചിത കെടുത്താൻ ശ്രമിച്ച നാട്ടുകാരെയും പോലീസ് തടഞ്ഞെന്നും അമ്മ പറഞ്ഞു.
ഞായറാഴ്‌ച വൈകിട്ടാണ് ശ്‌മശാനത്തിലെ കൂളറിൽ നിന്ന് വെള്ളമെടുക്കാൻ പോയ ഒമ്പതു വയസുകാരി ക്രൂരമായ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. വെള്ളമെടുക്കാൻ പോയ കുട്ടി തിരികെ വന്നില്ല. കുട്ടി മരിച്ചു എന്ന വിവരവുമായി പിന്നാലെ ശ്‌മശാനത്തിലെ പൂജാരിയെത്തി. അമ്മയെ ശ്‌മശാനത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.
കുട്ടി ഷോക്കേറ്റ് മരിച്ചെന്നും എത്രയും വേഗം മൃതദേഹം സംസ്‌കരിക്കണമെന്നും പൂജാരിയും കൂട്ടാളികളും തിരക്ക് കൂട്ടി. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റിരുന്നു. പോലീസിനെ വിവരമറിയിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും പോസ്‌റ്റുമോർട്ടം ചെയ്യേണ്ടി വരുമെന്നും കുട്ടിയുടെ അവയവങ്ങൾ മോഷ്‌ടിക്കപ്പെടുമെന്നും പൂജാരി ഭീഷണിപ്പെടുത്തി. തുടർന്ന് ചിതയിൽ കത്തിക്കൊണ്ടിരുന്ന മറ്റൊരു മൃതദേഹത്തിനൊപ്പമിട്ട് ഈ കുഞ്ഞിന്റെ മൃതദേഹവും കത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ ശ്‌മശാനത്തിലേക്ക് എത്തുമ്പോഴേക്കും മൃതദേഹം ഏതാണ്ട് പൂർണമായി കത്തിയിരുന്നു.
അടുത്ത ദിവസം പരാതി നൽകാനായി പോലീസ് സ്‌റ്റേഷനിലെത്തിയ കുട്ടിയുടെ അച്ഛനേയും അമ്മയേയും ശാരീരികമായും മാനസികമായും പോലീസ് ക്രൂരമായി പീഡിപ്പിച്ചെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. സംഭവം വിവാദമായതോടെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ എത്തി പ്രതിഷേധിച്ചു. ജനരോഷം ശക്‌തമായതോടെ പൂജാരിയേയും നാല് പേരെയും പോലീസ് കസ്‌റ്റഡിയിലെടുത്തു. സംഭവത്തിൽ രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട് നൽകാൻ ഡെൽഹി വനിതാ കമ്മീഷൻ പോലീസിനോട് ആവശ്യപ്പെട്ടു.
Read also: രാജ്യസഭയില്‍ പ്ളക്കാര്‍ഡ് ഉയര്‍ത്തി; തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെൻഷൻ