ന്യൂഡെല്‍ഹി: പെഗാസസ് ഫോൺ ചോർത്തലിനെതിരെ രാജ്യസഭയില്‍ പ്ളക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ നടപടി. ആറ് എംപിമാര്‍ ഒരു ദിവസം സഭാനടപടിയില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ഉപാധ്യക്ഷന്‍ പറഞ്ഞു. ഡോല സെന്‍, നദിമുള്‍ ഹക്ക്, അര്‍പിത ഘോഷ്, മൗസം നൂര്‍, ശാന്ത ഛേത്രി, അബിര്‍ രഞ്‌ജന്‍ ബിശ്വാസ് എന്നിവര്‍ക്കെതിരെയാണ് നടപടി. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ഇന്ന് നടുക്കളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും പ്ളക്കാര്‍ഡ് ഉയര്‍ത്തുകയും ചെയ്‌തിരുന്നു.
എംപിമാര്‍ക്കെതിരായ നടപടി ബിജെപിയുടെ നിരാശയാണ് പ്രകടമാക്കുന്നതെന്ന് തൃണമൂല്‍ അംഗങ്ങള്‍ പ്രതികരിച്ചു. ഫോണ്‍ ചോര്‍ത്തൽ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. എന്നാല്‍ പെഗാസസ് ഒരു വിഷയമാക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം ഗൂഢാലോചനാ തിയറികളാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അതിനാൽ തന്നെ ഫോൺ ചോർത്തലിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വിശദീകരണം നൽകേണ്ട ആവശ്യമില്ലെന്നും കേന്ദ്രം നിലപാടെടുത്തു.
ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം വേണമെന്ന് ജെഡിയു ആവശ്യപ്പെട്ടതിന് പിന്നാലെ ഹിന്ദുസ്‌ഥാനി അവാമി മോര്‍ച്ചയും രംഗത്തെത്തി. പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെടുകയും പാര്‍ലമെന്റ് സമ്മേളനങ്ങളെ ബാധിക്കുകയും ചെയ്യുന്നുവെങ്കിൽ വിഷയത്തിൽ അന്വേഷണം ആവശ്യമാണെന്ന് ഹിന്ദുസ്‌ഥാനി അവാമി മോര്‍ച്ചയുടെ സ്‌ഥാപക മേധാവി ജിതന്‍ റാം മാഞ്ചി പറഞ്ഞു.
നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത് വന്നിരുന്നു. പെഗാസസിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇക്കാര്യം പരിഗണിക്കണം എന്നാണ് നിതീഷ് കുമാർ കേന്ദ സർക്കാരിനെ അറിയിച്ചത്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ നാളെ സുപ്രീം കോടതി പരിഗണിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Read also: ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ