ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മുന്‍ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ ഇഡി കള്ളപ്പണക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഹുസൈനും, അദ്ദേഹവുമായി ബന്ധമുള്ള ആളുകളും 1.1 കോടിയോളം രൂപ വ്യാജ കമ്പനികള്‍ മുഖേന ഡെല്‍ഹിയിലെ വര്‍ഗീയ കലാപം ശക്തിപ്പെടുത്താന്‍ എത്തിച്ചുവെന്ന് എൻഫോഴ്‌സ്‌മെൻറ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്‌തമാക്കുന്നു.
പൗരത്വ ഭേദഗതിക്ക് എതിരായി സംഘടിപ്പിച്ച പ്രക്ഷോഭമാണ് വടക്ക്-കിഴക്കന്‍ ഡെല്‍ഹിയില്‍ വന്‍ കലാപമായി മാറിയത്. അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം തടയുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ഹുസൈനും കൂട്ടുപ്രതിയായ അമിത് ഗുപ്‌തക്കും എതിരെ ചാര്‍ത്തിയത്.
ഒക്‌ടോബർ 19-ന് ഇരുവരെയും കോടതിയില്‍ ഹാജരാക്കാന്‍ ജസ്‌റ്റിസ് അമിതാഭ് റാവത്ത് ഉത്തരവിട്ടു. അന്വേഷണം പുരോഗമിക്കുക ആണെന്നും, കൂടുതല്‍ വിവരങ്ങള്‍ വൈകാതെ ലഭിക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു. അന്വേഷണം തുടരാന്‍ കോടതി ഇഡിയോട് നിര്‍ദേശിച്ചു.
ഈ വര്‍ഷം ഫെബ്രുവരി 24-നാണ് വടക്ക്-കിഴക്കന്‍ ഡെല്‍ഹിയില്‍ വന്‍ കലാപം പൊട്ടിപുറപ്പെട്ടത്. പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരും, എതിര്‍ക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഏകദേശം 53 പേരോളം കൊല്ലപ്പെട്ടു. ഇരുന്നൂറില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
Read Also: ആര്‍ട്ടിക്കിള്‍ 370; കോണ്‍ഗ്രസിന്റേത് വിഘടന വാദികളുടെ ഭാഷ; ബിജെപി