ന്യൂഡെൽഹി: ഡെൽഹി കലാപവുമായി ബന്ധപ്പെട്ടുള്ള അനുബന്ധ കുറ്റപത്രം ഡെൽഹി പോലീസ് കോടതിയിൽ സമർപ്പിച്ചു. മുൻ ജെഎൻയു വിദ്യാർഥികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഫൈസ് ഖാൻ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
930 പേജുള്ള അനുബന്ധ കുറ്റപത്രമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. ക്രിമിനൽ ഗൂഢാലോചന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. യുഎപിഎ വകുപ്പുകൾ ചേർത്താണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ഉമർ ഖാലിദും, ഷർജീൽ ഇമാമും നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.
നേരത്തെ കേസിൽ 170,00 പേജുകളുള്ള കുറ്റപത്രം പോലീസ് സമർപ്പിച്ചിരുന്നു. ഖാലിദ് സൈഫി, മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാൻ, മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ, മീരാൻ ഹൈദർ, ഗുൽഫിഷ ഫാത്തിമ, സഫൂറ സർഗർ, നടാഷ നർവാൾ, ദേവാങ്കണ എന്നിവർ ഉൾപ്പെട്ട കുറ്റപത്രമാണ് സമർപ്പിച്ചത്. ഇതിന് ശേഷമാണ് ഉമർ ഖാലിദ്, ഷർജീൽ ഇമാം ഉൾപ്പെടെയുള്ള ആളുകളെ കൂടി ചേർത്ത് അനുബന്ധ കുറ്റപത്രം കോടതിയിൽ നൽകിയത്.
ഈ വർഷം ഫെബ്രുവരി 23നാണ് വടക്ക്-കിഴക്കൻ ഡെൽഹിയിൽ സിഎഎ വിരുദ്ധ പ്രക്ഷോഭകരും സിഎഎ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടിയത്. 53 പേർക്ക് കലാപത്തിൽ ജീവൻ നഷ്‌ടപ്പെട്ടിരുന്നു. ഏകദേശം ഇരുന്നൂറിൽ അധികം പേർക്കാണ് കലാപത്തിൽ പരിക്കേറ്റത്.
Read Also: പരാതി പിന്‍വലിച്ചില്ല; മധ്യപ്രദേശില്‍ ദളിത് സഹോദരങ്ങളെ മര്‍ദ്ദിച്ച് വീടിന് തീവെച്ചു