ന്യൂഡെൽഹി: ലോകത്ത് വ്യാപകമായി പടരുന്ന കോവിഡിന്റെ ഡെൽറ്റ, ഒമൈക്രോൺ വകഭേദങ്ങൾ ചേർന്ന പുതിയ വൈറസ് കണ്ടെത്തിയത് ആശങ്കയാകുന്നു. സൈപ്രസിലെ ഗവേഷകരാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ‘ഡെൽറ്റക്രോൺ’ എന്നാണ് ഗവേഷകർ ഇതിന് നൽകിയിരിക്കുന്ന പേര്.
ഡെൽറ്റയുടെ ജീനോമിൽ ഒമൈക്രോണിന്റേത് പോലുള്ള ജനിതകം കണ്ടെത്തിയതിനാലാണ് ഈ പേര് നൽകിയതെന്ന് സൈപ്രസ് സർവകലാശാലയിലെ ലബോറട്ടറി ഓഫ് ബയോടെക്‌നോളജി ആൻഡ് മോളിക്യുലാർ വൈറോളജി മേധാവി ലിയോൺഡിയോസ് കോസ്‌റ്റികിസ് പറഞ്ഞു.
25 ഡെൽറ്റക്രോൺ കേസുകൾ കോസ്‌റ്റികിസും സഹപ്രവർത്തകരും സൈപ്രസിൽ കണ്ടെത്തിയിരുന്നു. ഈ വകഭേദത്തിന്റെ തീവ്രതയും വ്യാപനശേഷിയും തിരിച്ചറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു. വ്യാപനശേഷി കൂടുതലാണോ ഗുരുതരമാണോ എന്നെല്ലാം കൂടുതൽ പഠനങ്ങൾക്ക് ശേഷമേ വ്യക്‌തമാകൂ എന്നും സൈപ്രസിലെ ഗവേഷകർ പറഞ്ഞു.
അതേസമയം, ഡെൽറ്റക്രോൺ ഇതുവരെ അന്താരാഷ്‌ട്ര ആരോഗ്യ സംഘടനകൾ അംഗീകരിക്കുകയോ സ്‌ഥിരീകരിക്കുകയോ ചെയ്‌തിട്ടില്ല. കൂടുതൽ പഠനങ്ങൾക്കായി ഡെൽറ്റക്രോണിന്റെ സാമ്പിളുകൾ ജർമനിയിലേക്ക് അയച്ചിട്ടുണ്ട്. ഡെൽറ്റക്രോൺ’ഒരു പുതിയ വകഭേദമല്ലെന്ന അഭിപ്രായങ്ങളും വൈറോളജിസ്‌റ്റുകൾക്കിടയിൽ ഉയർന്നിട്ടുണ്ട്.
Also Read: സൈനക്ക് എതിരായ വിവാദ പരാമർശം; നടൻ സിദ്ധാർഥിന് വനിതാ കമ്മീഷന്റെ നോട്ടീസ്