തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ശാസ്‌ത്രീയ പഠനം നടത്താൻ തയ്യാറാവാതെ ആരോഗ്യവകുപ്പ്. കോവിഡ് രോഗികളുടെ ലക്ഷണങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉൾപ്പെടെ പഠന വിധേയമാക്കണം എന്ന ആവശ്യം ഇതുവരെ ആരോഗ്യവകുപ്പ് പരിഗണിച്ചിട്ടില്ല. സാമൂഹിക വ്യാപനത്തിന്റെ വിശദാംശങ്ങൾ അറിയാൻ സീറോളജിക്കൽ പഠനം നടത്താനുള്ള വിദഗ്ദ്ധ സമിതിയുടെ ശുപാർശയും നടപ്പിലാക്കാൻ ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ല.
കോവിഡ് വ്യാപനം കൂടുതലുള്ള ക്ളസ്‌റ്ററുകൾ കേന്ദ്രീകരിച്ച് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിലും രോഗ സാധ്യതയുള്ളവരിലും നടത്തുന്ന പഠനമാണ് സീറോളജിക്കൽ സർവേ. എന്നാൽ തൃശൂർ,പാലക്കാട്, എറണാകുളം ജില്ലകളിലെ 1100 പേരിൽ മാത്രമാണ് ഐസിഎംആറിന് ഈ പഠനം നടത്താൻ കഴിഞ്ഞത്. രോഗവ്യാപനം കൂടുതലുള്ള തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ പോലും ഗവേഷണത്തിനുള്ള സാഹചര്യം ആരോഗ്യ വകുപ്പ് പരിഗണിക്കുന്നില്ല. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇത്തരം പഠന റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു.
കൂടുതൽ കരുതലോടെ രോഗപ്രതിരോധം സാധ്യമാക്കാൻ ഇത്തരം പഠനങ്ങൾ സഹായിക്കുമെന്നാണ് പല ലോകരാജ്യങ്ങളും തെളിയിക്കുന്നത്. ഇതിനോടാണ് ആരോഗ്യവകുപ്പ് മുഖം തിരിഞ്ഞു നിൽക്കുന്നത്.
Related News: കോവിഡ് ; രോഗമുക്തി 2058, സമ്പര്‍ക്ക രോഗികള്‍ 3120, ആകെ രോഗബാധ 3402