ഡെൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ളബ് എഫ്‌സി ഗോവയുടെ പരിശീലകനായി ഡെറിക് പെരേര. യുവാൻ ഫെറാൻഡോ ക്ളബ് വിട്ടതിന്റെ ഒഴിവിലേക്കാണ് പെരേര എത്തുന്നത്. ഗോവയുടെ ടെക്‌നിക്കൽ ഡയറക്‌ടറും റിസർവ് ടീം പരിശീലകനുമായിരുന്നു പെരേര. കൂടാതെ സൂപ്പർ ക്ളബിൽ ടീമിന്റെ മുഖ്യ പരിശീലകനും ആയിരുന്നു.
നേരത്തെ എടികെ മോഹൻ ബഗാന്റെ ഓഫർ സ്വീകരിച്ചാണ് സ്‌പാനിഷ് പരിശീലകൻ ഫെറാൻഡോ ക്ളബ് വിട്ടത്. സീസണിലെ മോശം പ്രകടനങ്ങളെ തുടർന്ന് അന്റോണിയോ ലോപസ് ഹെബാസ് ക്ളബ് വിട്ടതിന് പകരമാണ് ഫെറാൻഡോയെ എടികെ ടീമിലെത്തിച്ചത്.
2020-21 സീസണിൽ ഫെറാൻഡോ ഗോവയെ സെമിയിൽ എത്തിച്ചിരുന്നു. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്‌റ്റേജിൽ പോയിന്റ് നേടുന്ന ആദ്യ ഇന്ത്യൻ ക്ളബ് എന്ന നേട്ടം എഫ്‌സി ഗോവ സ്വന്തമാക്കിയപ്പോൾ ഫെറാൻഡോ ആയിരുന്നു പരിശീലകൻ. ഇപ്പോൾ റിലീസ് ക്ളോസ് തുക നൽകിയാണ് ഫെറാൻഡോ ക്ളബ് വിടുന്നത്.
ഇതിനിടെ എടികെ മോഹൻ ബഗാനെതിരെ വിമർശനവുമായി എഫ്‌സി ഗോവ സഹ ഉടമ അക്ഷയ് ടൻഡൻ രംഗത്തെത്തി. താരങ്ങളെയും പരിശീലകരെയും റാഞ്ചുന്നത് മാന്യമായാവണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. ടീം അംഗങ്ങളെ ഇക്കാര്യം അറിയിക്കാനുള്ള സാവകാശമെങ്കിലും നൽകാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Most Read: ദുല്‍ഖറിന്റെ പുതിയ ചിത്രം ‘ഹേയ് സിനാമിക’; ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്ത്