പത്തനംതിട്ട: ശബരിമല ദർശനത്തിനായി വെർച്വൽ ക്യു ബുക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കാൻ തീരുമാനിച്ച് ദേവസ്വം ബോർഡ്. വെർച്വൽ ക്യുവിൽ ബുക്ക് ചെയ്‌തിട്ടും ദർശനത്തിനായി എത്താത്ത ആളുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. അതേസമയം ദർശനം നടത്തുന്ന ആളുകൾക്ക് ഓൺലൈനായി തന്നെ പണം തിരികെ നൽകുകയും ചെയ്യും.
ബുക്ക് ചെയ്‌തിട്ടും ദർശനത്തിന് എത്താത്ത ആളുകൾക്ക് പണം നഷ്‌ടമാകുന്ന രീതിയിലാണ് സംവിധാനം നടപ്പാക്കുക. ഈ പണം തുടർന്ന് ദേവസ്വം ബോർഡിലേക്ക് പോകും. അടുത്ത മണ്ഡലകാലം മുതൽ ശബരിമലയിൽ ഈ പദ്ധതി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. അതേസമയം മണ്ഡലകാലം ആരംഭിക്കാൻ 2 മാസം മാത്രം അവശേഷിക്കുന്നതിനാൽ വെർച്വൽ ക്യൂ സംവിധാനം ഉടൻ പോലീസിൽ നിന്ന് ഏറ്റെടുക്കേണ്ടെന്നാണ് ബോർഡിന്റെ തീരുമാനം.
കഴിഞ്ഞ മാസത്തെ പൂജക്ക് ബുക്ക് ചെയ്‌തിട്ടും 6,772 ആളുകൾ ദർശനത്തിനായി എത്തിയില്ലെന്ന് ബോർഡ് അധികൃതർ വ്യക്‌തമാക്കുന്നുണ്ട്. കൂട്ടമായി ബുക്ക് ചെയ്യുകയും, ദർശനത്തിന് വരാതിരിക്കുകയും ചെയ്യുന്നത് വരാനാഗ്രഹിക്കുന്നവരുടെ അവസരം നഷ്‌ടപ്പെടുത്തുകയാണെന്ന് ബോർഡ് വ്യക്‌തമാക്കി. ഈ സാഹചര്യത്തിലാണ് വെർച്വൽ ക്യു ബുക്കിംഗിന് ഫീസ് ഏർപ്പെടുത്താനുള്ള ആലോചന ബോർഡ് സജീവമാക്കിയത്.
Read also: പോർട്ടലിന്റെ സാങ്കേതിക പിഴവുകൾ പരിഹരിച്ചതായി ആദായനികുതി വകുപ്പ്