ന്യൂഡെൽഹി: പുതിയ ആദായനികുതി പോർട്ടലിന്റെ സാങ്കേതിക പിഴവുകൾ വലിയൊരളവോളം പരിഹരിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. 2020– 21 സാമ്പത്തിക വർഷത്തെ 1.19 കോടി ആദായനികുതി റിട്ടേണുകൾ ഇതിനകം സമർപ്പിച്ചു കഴിഞ്ഞതായും അധികൃതർ വ്യക്‌തമാക്കി. ഇതിനിടെ റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതി സെപ്‌റ്റംബർ 30ൽ നിന്ന് ഡിസംബർ 31ലേക്ക് നേടിയിട്ടുണ്ട്.
സെപ്‌റ്റംബർ ഏഴുവരെയുള്ള കണക്ക് പ്രകാരം 8.83 കോടി നികുതിദായകർ പോർട്ടൽ സന്ദർശിച്ചുകഴിഞ്ഞു. ഈ മാസം മാത്രം പ്രതിദിനം ശരാശരി 15.55 ലക്ഷം സന്ദർശകരുണ്ട്. പ്രതിദിന റിട്ടേൺ സമർപ്പണം 3.2 ലക്ഷമായി ഉയർന്നിരിക്കുകയാണ്.
ജൂൺ ഏഴിനാണ് ആദായനികുതി വകുപ്പ് incometax.gov.in എന്ന പുതിയ പോർട്ടൽ അവതരിപ്പിച്ചത്. തകരാറുകൾ പരിഹരിക്കാൻ യുദ്ധകാലാടിസ്‌ഥാനത്തിൽ പ്രവർത്തിക്കുന്ന ഇൻഫോസിസുമായി കേന്ദ്രധനമന്ത്രാലയം എല്ലാ ദിവസവും സമ്പർക്കം പുലർത്തുന്നുണ്ട്. 2019ൽ ആണ് പുതിയ പോർട്ടൽ നിർമിക്കാനായി ഇൻഫോസിസിന് ധനമന്ത്രാലയം കരാർ നൽകിയത്. ജൂണ്‍ 2021 വരെ 164 കോടി രൂപ ഇതിനായി സർക്കാർ ഇന്‍ഫോസിസിന് നല്‍കിയിരുന്നു.
എന്നാൽ, പുതിയ പോർട്ടൽ നിലവിൽ വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സാങ്കേതിക തകരാറുകൾ തുടരുന്ന സാഹചര്യത്തിൽ ഇൻഫോസിസിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. സിഇഒ സലിൽ പരേഖിനെ ഡെൽഹിയിൽ വിളിച്ചുവരുത്തിയ ധനമന്ത്രി നിർമല സീതാരാമൻ കടുത്ത അതൃപ്‌തിയും ആശങ്കയും അറിയിച്ചു. സെപ്‌റ്റംബർ 15നകം പിഴവുകൾ പരിഹരിക്കണമെന്ന അന്ത്യശാസനം നൽകുകയും ചെയ്‌തു.
അതേസമയം, കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം ജൂലൈ 31ൽ നിന്ന് സെപ്‌റ്റംബർ 30 വരെ നീട്ടിയിരുന്നു. പോർട്ടലിലെ തകരാറിനെ തുടർന്ന് ഭൂരിഭാഗത്തിനും റിട്ടേൺ സമർപ്പിക്കാനാവാത്ത സാഹചര്യത്തിൽ തീയതി ഇനിയും നീട്ടാൻ സാധ്യതയുണ്ടെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ വ്യക്‌തമാക്കി.
Also Read: സാമ്പത്തിക പ്രതിസന്ധി; അധിക ജീവനക്കാരെ ഒഴിവാക്കണമെന്ന് കെഎസ്ആർടിസി