പത്തനംതിട്ട: ഒമൈക്രോൺ വ്യാപനം മകരവിളക്ക് ഉൽസവത്തെ ബാധിച്ചെന്ന് വ്യക്‌തമാക്കി ദേവസ്വം ബോർഡ്. കഴിഞ്ഞ 4 ദിവസമായി തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്നും, ഇതോടെ വരുമാനത്തിൽ ഇടിവ് ഉണ്ടായതായും ദേവസ്വം ബോർഡ് അറിയിച്ചു. ഒമൈക്രോൺ വ്യാപനം നിലനിൽക്കുന്നതിനാൽ തീർഥാടകർക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. കൂടാതെ ശബരിമലയിൽ കോവിഡ് പ്രോട്ടോക്കോളുകൾ പൂർണമായും പാലിക്കാൻ സാധിക്കുന്നില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ വ്യക്‌തമാക്കി.
ശബരിമലയിൽ നാളെയാണ് മകരവിളക്ക് ഉൽസവം നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലാണ് മകരവിളക്ക് ഉൽസവം. കൂടാതെ സന്നിധാനത്തെ ശുദ്ധിക്രിയകൾ ഇന്ന് ഉച്ചയോടെ പൂർത്തിയാകും. സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ മകരവിളക്ക് കാണാന്‍ കഴിയുന്ന സ്‌ഥലങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഈ മാസം 19ആം തീയതി വരെയാണ് ശബരിമലയിൽ തീർഥാടകർക്ക് ദർശനാനുമതിയുള്ളത്.
ഇത്തവണ പാണ്ടിത്താവളത്തിൽ തീർഥാടകർക്ക് പ്രവേശനം അനുവദിക്കുമെങ്കിലും പർണശാലകൾ കെട്ടാനോ, പാചകം ചെയ്യാനോ അനുമതി ഉണ്ടായിരിക്കില്ല. കൂടാതെ ശബരിമലയിൽ എത്തുന്ന തീർഥാടകർ 2 ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റോ, 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലമോ കയ്യിൽ കരുതണം.
Read also: പെരുമ്പാവൂർ കൊലപാതകം; രണ്ടു പേർ കസ്‌റ്റഡിയിൽ