മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തും അതിന് കീഴിലുള്ള സാംസ്‌കാരിക വകുപ്പും നേതൃത്വം കൊടുക്കുന്ന ‘ടേബിൾ ടോക്‘ നാളെ രാവിലെ 9ന് ആരംഭിക്കും. മലപ്പുറം-പെരിന്തൽമണ്ണ റോഡിലെ, റൂബി ലോഞ്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി.
ജില്ലയുടെ സമഗ്രമുന്നേറ്റം ലക്ഷ്യമാക്കി നടത്തുന്ന പരിപാടിയിൽ വിദ്യാഭ്യാസ-ആരോഗ്യ-പ്രവാസ-തൊഴില്‍-സാമ്പത്തിക മേഖലകളില്‍ ജില്ല കൈവരിക്കേണ്ടതും അടിയന്തരമായി നടപ്പാക്കേണ്ടതുമായ കാര്യങ്ങളാണ് പ്രധാനമായും ചർച്ചക്കെടുക്കുക.
1969ൽ രൂപംകൊണ്ട ജില്ലയിൽ, അടിസ്‌ഥാന വികസനം ഇപ്പോഴും ദയനീയമാണ്. പ്രവാസജീവിതം കൊണ്ട് കെട്ടിപ്പടുത്ത സാമ്പത്തിക നേട്ടങ്ങളും അതുമായി ബന്ധപ്പെട്ട വ്യക്‌തി-കുടുംബ ജീവിതങ്ങളിലെ മാറ്റങ്ങൾക്കും അപ്പുറത്തേക്ക് ജില്ലയെ വികസിപ്പിക്കുന്നതിൽ മാറിമാറിവന്ന സർക്കാരുകൾ ഉദാസീനമായ നയമാണ് പിന്തുടർന്നത്. അത് ജില്ലയിലെ അടിസ്‌ഥാന ആരോഗ്യ സംരക്ഷണ മേഖല മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരെ പ്രകടമാണ്.
‘ഉദാസീന നയങ്ങളെ മറികടക്കാനും ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി മുന്നോട്ടുപോകാനും വേണ്ടിയാണ് ‘വികസന വിവേചനത്തിന് മലപ്പുറത്തിന്റെ തിരുത്ത്‘ എന്ന ശീർഷകത്തിലുള്ള ഈ ‘ടേബിൾ ടോക്‘ സംഘടിപ്പിക്കുന്നത്. ജില്ലയുടെ വിഷയത്തിൽ ദീർഘവീക്ഷണവും ലക്ഷ്യബോധവുമുള്ള സര്‍ക്കാര്‍ പ്രതിനിധികൾ, ജനപ്രതിനിധികൾ, രാഷ്‌ട്രീയ സാമൂഹ്യ സംഘടനകൾ, മാദ്ധ്യമ പ്രവർത്തകർ, തദ്ദേശ സ്വയംഭരണ സ്‌ഥാപന അധികാരികൾ, വ്യാപാര വാണിജ്യ പ്രമുഖർ തുടങ്ങിയ സംവിധാനങ്ങളെ കോര്‍ത്തിണക്കിയാണ് ഇതിന് തുടക്കം കുറിക്കുന്നത്’ –ഭാരവാഹികൾ വിശദീകരിച്ചു.
പി ഉബൈദുള്ള എംഎല്‍എ, മുഖ്യാതിഥിയാകുന്ന പരിപാടിയിൽ സംഘടനയുടെ ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അധ്യക്ഷത വഹിക്കും. വടശ്ശേരി ഹസന്‍ മുസ്‌ലിയാർ ആമുഖ പ്രഭാഷണം നടത്തും. യൂസുഫ് ബാഖവി മാറഞ്ചേരി പ്രാർഥന നിർവഹിക്കും. എ അലവിക്കുട്ടി, മുഹമ്മദ് സിറാജുദ്ദീന്‍ പി, ബികെ സുഹൈല്‍ സിദ്ധിഖി എന്നിവർ വിഷയാവതരണം നടത്തും.
കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ഈ ചെറുജില്ലയിൽ ഏകദേശം 60 ലക്ഷത്തോളം ജനത വസിക്കുന്നുണ്ട്. ആകെ 3550 ചതുരശ്ര കിലോമീറ്ററുള്ള ജില്ലയിലാണ് കേരളത്തിലെ ആകെ ജനസംഖ്യയുടെ ഏഴിലൊന്ന് അധിവസിക്കുന്നത്. അതിൽ തന്നെ, 75 ശതമാനത്തിലധികവും ഗൾഫിനെ ആശ്രയിച്ചാണ് കഴിയുന്നത്. ജനസംഖ്യ കൊണ്ട് ആദ്യ സ്‌ഥാനത്തും വിസ്‌തൃതി കൊണ്ട് മൂന്നാം സ്‌ഥാനത്തുമുള്ള ജില്ലയുടെ അടിസ്‌ഥാന വികസനം ദയനീയമാണ്. ഈ യാഥാർഥ്യങ്ങൾ മനസിലാക്കി നമ്മുടെ ജില്ലയുടെ വികസനത്തിന് വേണ്ടി നമ്മൾ തന്നെ പരിശ്രമിക്കേണ്ടതുണ്ട്. അധികാരികളുടെ കണ്ണുകൾ തുറപ്പിക്കാൻ ആവശ്യമായ ഇടപെടലുകൾ അത്യന്താപേക്ഷിതമാണ്; പിഎം മുസ്‌തഫ കോഡൂര്‍ വിശദീകരിച്ചു.
വിദ്യാഭ്യാസ മേഖലയിലെ പോരായ്‌മകൾ വേഗത്തിൽ പരിഹരിക്കേണ്ടതുണ്ട്. ആയിരകണക്കിന് വിദ്യാർഥികളാണ് സ്വന്തം ജില്ലയിൽ ഉപരിപഠന സീറ്റില്ലാത്തതിനാൽ പഠനം അവസാനിപ്പിക്കുകയോ മറ്റു സംസ്‌ഥാനങ്ങളിലേക്കും ജില്ലകളിലേക്കും ചേക്കേറുകയോ ചെയ്യുന്നത്. ഇവരനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. ഇത്തരത്തിലുള്ള വേദനകളും ആശങ്കകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ചർച്ച ഏറെ അനിവാര്യമാകുകയാണ്; കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റംമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി പറഞ്ഞു.
വിവിധ പ്രസ്‌ഥാനങ്ങളെ പ്രതിനിധീകരിച്ച്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്‌മാഈൽ മൂത്തേടം, സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം വിഎം ശൗക്കത്ത്, ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ്, സിപിഐ ജില്ലാ സെക്രട്ടേറിയേറ്റംഗം അജിത് കൊളാടി, എസ്‌വൈഎസ്‍ സംസ്‌ഥാന ഫിനാൻസ് സെക്രട്ടറി എ മുഹമ്മദ് പറവൂര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എംകെ കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിക്കും. ശേഷം, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെപി ജമാൽ കരുളായി ചർച്ചയെ സംഗ്രഹിച്ച് സംസാരിക്കും.
പിഎം മുസ്‌തഫ മാസ്‌റ്റർ സ്വാഗതവും പികെഎം ബശീർ പടിക്കൽ നന്ദിയും പറയും. എഞ്ചിനീയർ സത്താർ, ഡോ. മുസ്‌തഫ ആനക്കയം, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, എഎ റഹീം കരുവാത്തുക്കുന്ന്, അബ്‌ദുറശീദ് സഖാഫി പത്തപ്പിരിയം, എംഎ സഈദ് സകരിയ്യ, തജ്‌മൽ ഹുസൈൻ, അശ്‌റഫ് മുസ്‌ലിയാര്‍ കാരകുന്ന്, മുഹമ്മദലി മുസ്‌ലിയാര്‍ പൂക്കോട്ടൂര്‍ എന്നിവർ സംബന്ധിക്കും. സമാപന ചടങ്ങിൽ. അധ്യാപന-സാമൂഹ്യ സേവനരംഗത്ത് വ്യക്‌തിമുദ്ര പതിപ്പിച്ച ഇന്ദിരാ ഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ അധ്യാപകൻ കെപി ഹാരിസ് മാസ്‌റ്റർക്ക് ഉപഹാരം നൽകും.
Most Read: ലഖിംപൂർ; ചോദ്യം ചെയ്യാനിരിക്കെ മന്ത്രിപുത്രൻ ഒളിവിൽ