ന്യൂഡെൽഹി: ലഖിംപൂർ ഖേരി അക്രമം അന്വേഷിക്കുന്ന പ്രത്യേക സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ കേന്ദ്രസഹമന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്ര ഒളിവിലെന്ന് റിപ്പോർട്. അക്രമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിവരങ്ങൾ ആരാഞ്ഞ സാഹചര്യത്തിലാണ് ആശിഷ് മിശ്രയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10ന് ചോദ്യം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം.
അക്രമത്തിൽ 13 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രണ്ട് പേരെ ചോദ്യം ചെയ്‌തിരുന്നു. പ്രതിചേർക്കപ്പെട്ട ആശിഷ് പാണ്ഡെ, ലാവ് കുഷ് എന്നിവരെയാണ് വ്യാഴാഴ്‌ച പോലീസ് ചോദ്യം ചെയ്‌തത്. കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ഇവർ വെളിപ്പെടുത്തിയതായും ഉദ്യോഗസ്‌ഥർ പറഞ്ഞു.
ചൊവ്വാഴ്‌ച, ഉത്തർപ്രദേശ് പോലീസ് ആശിഷ് മിശ്രക്കും മറ്റുള്ളവർക്കുമെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തുവെങ്കിലും ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, അമിതവേഗം, കലാപം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ആശിഷ് മിശ്രയെയും മറ്റുള്ളവരെയും പ്രതികളാക്കി എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ലഖിംപൂർ ഖേരിയിൽ പ്രതിഷേധം നടത്തിയ കർഷകർക്ക് ഇടയിലേക്ക് ഇടിച്ചുകയറിയ വാഹനത്തിൽ ആശിഷ് മിശ്രയും ഉണ്ടായിരുന്നതായും വാഹനത്തിന്റെ ഇടതു ഭാഗത്ത് ഇരുന്ന ആശിഷ് സമരം ചെയ്യുന്ന കർഷകർക്ക് നേരെ വെടിയുതിർത്തതായും എഫ്ഐആറിൽ പറയുന്നു.
എന്നാൽ, മകനെതിരായ കുറ്റങ്ങൾ നിഷേധിച്ച അജയ് മിശ്ര സംഭവ സമയം തങ്ങൾ ലഖിംപൂരിൽ ഉണ്ടായിരുന്നില്ലെന്നും ബൻവാരിപൂരിലെ മറ്റൊരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു എന്നും വാദിച്ചു. ഇതിന് ആയിരക്കണക്കിന് ആളുകൾ സാക്ഷികളാണെന്നും മന്ത്രി അവകാശപ്പെട്ടു.
അതേസമയം, കേസ് ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഇതുവരെയുള്ള നടപടികൾ അറിയിക്കാൻ സുപ്രീം കോടതി ഇന്നലെ യുപി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. സംഘർഷത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തുവെന്ന് ബുധനാഴ്‌ച രജിസ്‌ട്രി അറിയിച്ചിരുന്നു എങ്കിലും രണ്ട് അഭിഭാഷകർ നൽകിയ കത്ത് പൊതുതാൽപര്യ ഹരജിയാക്കാനുള്ള തീരുമാനമാണ് എടുത്തതെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ വിശദീകരിച്ചു.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധവും കനക്കുകയാണ്. മന്ത്രി രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെയും കർഷക സംഘടനകളുടെയും തീരുമാനം. സംയുക്‌ത കിസാൻ മോർച്ച ഇന്ന് ജനറൽ ബോഡി യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തും.
Also Read: കർഷകർക്ക് ഇടയിലേക്ക് വാഹനം ഓടിച്ചുകയറ്റി ബിജെപി എംപി