ഇടുക്കി: എസ്എഫ്‌ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ നിഖിൽ പൈലി പിടിയിൽ. ഇടുക്കി കരിമണലിൽ നിന്ന് ബസിൽ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. വിദ്യാർഥികളെ അക്രമിച്ചശേഷം സംഭവ സ്‌ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഇയാളെ കണ്ടെത്താൻ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് വിപുലമായ അന്വേഷണം നടത്തി വരികയായിരുന്നു.
അതേസമയം, ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാർഥി ധീരജിന്റെ കൊലപാതകം ആസൂത്രിതമാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ജില്ലാ പോലീസ് മേധാവി പ്രതികരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണവും പരിശോധനകളും തുടരുകയാണ്. നിഖിൽ പൈലിയാണ് സംഭവത്തിന് പിന്നിലെന്നാണ് നിലവിലെ സംശയം.
കുത്തേറ്റ ധീരജിനെ ആശുപത്രിയിൽ എത്തിക്കാൻ പോലീസ് വാഹനം വിട്ടുനൽകിയില്ലെന്ന ആരോപണവും ജില്ലാ പോലീസ് മേധാവി നിഷേധിച്ചു. എവിടെനിന്നാണ് ആരോപണം വന്നതെന്ന് അറിയില്ല. കുട്ടികളോട് സംസാരിച്ചപ്പോൾ ഇതിനെപറ്റി ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായും എസ്‌പി പറഞ്ഞു.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ക്യാമ്പസിന് പുറത്തുവെച്ച് ധീരജിനും മറ്റു രണ്ടുപേർക്കും കുത്തേറ്റത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ ക്യാമ്പസിനുള്ളിൽ നേരിയ സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്. ഏഴാം സെമസ്‌റ്റർ ബി ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു.
Read Also: കെ-റെയിൽ; ഭൂമി ഏറ്റെടുക്കാൻ സമയം ആയിട്ടില്ലെന്ന് കേന്ദ്രം