ന്യൂഡെൽഹി: കെ-റെയിൽ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കൽ ആരംഭിക്കാൻ സമയം ആയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി റാവു സാഹിബ് പട്ടീൽ ദാൻവേ അറിയിച്ചു. കെ മുരളീധരൻ എംപി പാർലമെന്റിലെ ശൂന്യവേളയിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രിയുടെ പ്രസ്‌താവന.
കെ-റെയിൽ എന്നത് റെയിൽവേയുടെയും കേരളാ സർക്കാരിന്റെയും സംയുക്‌ത സംരംഭമാണ്. 51 ശതമാനം കേരളാ സർക്കാരും 49 ശതമാനം കേന്ദ്ര സർക്കാരുമാണ് സംരംഭത്തിനായി മുടക്കുന്നത്. 530 കിലോ മീറ്റർ നീണ്ട, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സെമി-ഹൈ സ്‌പീഡ് റെയിൽവേ സ്‌ഥാപിക്കുന്നതിന് വേണ്ടി കെ-റെയിൽ സർവേക്ക് ശേഷം വിശദമായ പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കിയിട്ടുണ്ട്.
63,493 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ടെക്‌നോ-ഇക്കണോമിക് വയബിലിറ്റി കൂടി പരിഗണിക്കാനുണ്ടെന്ന് മന്ത്രി പ്രസ്‌താവിച്ചു. അലൈൻമെന്റ്, നിർമാണ രീതി, ഭൂമി ഏറ്റെടുക്കൽ എന്നിവ ഇപ്പോൾ തീരുമാനം ആയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
Read Also: ശ്രീകാന്ത് വെട്ടിയാറിനെതിരെ മീ ടൂ ആരോപണം