തിരുവനന്തപുരം: തന്റെ ആരോപണങ്ങളോട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാല വിസിയുമായി ബന്ധപ്പെട്ട വിഷയമല്ല ഇപ്പോൾ പ്രധാനം. ദേശീയ പ്രാധാന്യം ഉള്ള സ്‌ഥാപനവുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് പരസ്യമായി പറയാത്തത്.
പ്രതിപക്ഷത്തിന് വിഷയത്തിനെ കുറിച്ചു ഒന്നും അറിയില്ലെന്നും ഗവർണർ പറഞ്ഞു. പ്രതിപക്ഷത്തിനുള്ളിലെ കലഹമാണ് തനിക്ക് എതിരെ തിരിക്കുന്നത്. ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി കൂടിക്കാഴ്‌ചയ്‌ക്ക് തയ്യാറായിട്ടില്ലെന്നും ഗവർണർ പറഞ്ഞു.
രാഷ്‌ട്രപതിക്ക് ഡി-ലിറ്റ് നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശുപാർശ ചെയ്‌തത് സർക്കാർ ഇടപെട്ട് തടഞ്ഞത് വൻ വിവാദമായിരുന്നു. ഇതിനിടയിലാണ് കണ്ണൂർ സർവകലാശാല വിസി നിയമനത്തിനെതിരെ ഗവർണർ രംഗത്തെത്തിയത്. തന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണെന്ന് ഗവർണർ പരസ്യമായി പറഞ്ഞു.
രാജ്യത്തിന്റെ യശസിനെ ബാധിക്കുന്ന ഒരു കാര്യവും താൻ വെളിപ്പെടുത്തില്ല. രാജ്യത്തിന്റെ പ്രതീകങ്ങളോട് അങ്ങേയറ്റം ബഹുമാനം കാണിക്കേണ്ടതുണ്ട്. അത്തരം കാര്യങ്ങൾ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. വളരെ ഗുരുതരമായ കാര്യങ്ങളുണ്ട്. പക്ഷേ മര്യാദ കാരണം താനൊന്നും പറയുന്നില്ല. മര്യാദയുടെ സീമ എല്ലാവരും പാലിക്കണമെന്നും ഗവർണർ പറഞ്ഞിരുന്നു.
Read Also: ഒമൈക്രോണിനെ ഭയക്കണം; നിസാരമായി കാണരുതെന്ന് ലോകാരോഗ്യ സംഘടന