ആലുവ: ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം നടത്തിയ റെയ്ഡ് പൂർത്തിയായി. വീട്ടിൽനിന്നും ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തു. ഉച്ചയ്‌ക്ക് 12 മണിക്ക് തുടങ്ങിയ റെയ്ഡ് വൈകീട്ട് 6.45നാണ് പൂർത്തിയായത്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ സംഘവും പുതിയ കേസിലെ സംഘവും സംയുക്‌തമായാണ് പരിശോധന നടത്തിയത്. വിചാരണ കോടതിയിൽനിന്നും ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽനിന്നും സംഘം പരിശോധനാ അനുമതി തേടിയിരുന്നു. തുടരന്വേഷണ ടീമിലെ നെടുമ്പാശേരി എസ്ഐ ദിലീപിന്റെ വീട്ടിൽ പരിശോധനയ്‌ക്ക് ഉണ്ടായിരുന്നു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ ഒരു തോക്കിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇത് കണ്ടെത്താനാണ് പരിശോധനയെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ പ്രതികരണം. ബാലചന്ദ്രകുമാറിന്റെ മൊഴികളിൽ പറയുന്ന മറ്റു വസ്‌തുതകൾ സ്‌ഥിരീകരിക്കുന്നതിനുള്ള തെളിവുകളും അന്വേഷണ സംഘം തേടുന്നുണ്ട്. സൈബർ വിദഗ്‌ധരും റെയ്ഡ് നടത്തുന്ന സംഘത്തിലുണ്ടെന്നാണ് വിവരം.
അതേസമയം ദിലീപിന്റെ നിർമാണ കമ്പനിയിലും സഹോദരന്റെ വീട്ടിലും പരിശോധന തുടരുകയാണ്.
Most Read: കെ സുധാകരൻ കേരള രാഷ്‌ട്രീയത്തിലെ ഡ്രാക്കുള; എകെ ബാലൻ