കൊല്‍ക്കത്ത: ബംഗാളില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിയാത്തതില്‍ പ്രതികരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. പരാജയത്തിന്റെ കാരണങ്ങളെപ്പറ്റി പഠിച്ച് വരികയാണെന്നാണ് ഘോഷിന്റെ പ്രതികരണം.
“മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റാണ് ബിജെപിക്ക് ആകെ ലഭിച്ചത്. ഇത്തവണ അത് 80 ആയി ഉയര്‍ത്തി. ഒരു വലിയ ലക്ഷ്യമായിരുന്നു ഞങ്ങള്‍ക്ക് മുന്നില്‍. എന്നാല്‍ അത് നേടാനായില്ല. എന്നിരുന്നാലും ഞങ്ങള്‍ ഇപ്പോള്‍ നേടിയ വിജയം അത്രമോശമല്ല”- ദിലീപ് ഘോഷ് പറഞ്ഞു.
അതേസമയം നന്ദിഗ്രാമിലെ പരാജയത്തിന് പിന്നാലെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി. “നന്ദിഗ്രാമിലെ പരാജയം അംഗീകരിക്കുന്നു, എന്നാല്‍ ഞങ്ങള്‍ ബംഗാള്‍ നേടി”- എന്നായിരുന്നു മമത ആദ്യം പ്രതികരിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നോട് പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയതെന്നും പോള്‍ പാനല്‍ തന്നെ ഇരയാക്കുകയായിരുന്നു എന്നും മമത പറഞ്ഞു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നന്ദിഗ്രാമില്‍ റീകൗണ്ടിംഗ് വേണമെന്നും മമതാ ബാനർജി പറഞ്ഞിരുന്നു.
“നടന്നതെല്ലാം നല്ലതിനാണ്. പക്ഷെ വോട്ടെണ്ണലില്‍ ചില തിരിമറികള്‍ നടന്നതായി അറിഞ്ഞു. അതുകൊണ്ട് തന്നെ ഞാന്‍ ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുന്നതായിരിക്കും,”- മമത പറഞ്ഞു. കേവലം 1200 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുവേന്തു അധികാരി മമതാ ബാനർജിയെ തോൽപിച്ചത്
മമതാ ബാനര്‍ജിയുടെ വിശ്വസ്‌തനും തൃണമൂലിന്റെ ഉന്നത നേതാക്കളിൽ ഒരാളുമായിരുന്ന സുവേന്തു അധികാരി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപി പാളയത്തിൽ ചേക്കേറിയത്. ഇതിന് പിന്നാലെ സുവേന്തു വര്‍ഷങ്ങളായി മൽസരിക്കുന്ന നന്ദിഗ്രാമില്‍ നിന്നും അദ്ദേഹത്തിനെതിരെ മൽസരിക്കുമെന്ന് മമത പ്രഖ്യാപിക്കുകയായിരുന്നു.
വോട്ടെണ്ണല്‍ തുടങ്ങിയ ഘട്ടം മുതല്‍ മുന്നിലായിരുന്ന സുവേന്തു അധികാരിയെ പിന്നീടുള്ള ഘട്ടങ്ങളില്‍ മമത മറികടന്നിരുന്നെങ്കിലും അവസാനത്തില്‍ മമത പരാജയപ്പെട്ടു. അതേസമയം, ബംഗാളില്‍ അധികാരം പിടിച്ചെടുക്കും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടായിരുന്നു ബംഗാളില്‍ പ്രചാരണം നയിച്ചത്. സംസ്‌ഥാനത്ത് 100ന് മുകളില്‍ സീറ്റ് പിടിച്ചെടുക്കുമെന്നും ബിജെപി അവകാശപ്പെട്ടിരുന്നു.
Read also: തടവറയിൽ നിന്ന് മൽസരിച്ചു; ബിജെപിക്കെതിരെ മിന്നും വിജയം സ്വന്തമാക്കി അഖില്‍ ഗൊഗോയി