തൃശൂർ: തൃശൂർ പൂരത്തിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പൂരം വെടിക്കെട്ട് കാണാനാണ് ഇളവുകൾ അനുവദിച്ചത്. സ്വരാജ് റൗണ്ടിൽ കാണികളെ അനുവദിക്കാത്ത സാഹചര്യത്തിൽ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം, ഇവിടെ 144 കെട്ടിടങ്ങൾക്ക് ബലക്ഷയമുണ്ടെന്നാണ് കണ്ടെത്തൽ. ഇവയിൽ കയറരുതെന്നും നിർദ്ദേശമുണ്ട്. പോലീസും ദേവസ്വം ബോർഡും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഈ കെട്ടിടങ്ങളിൽ നിന്ന് വെടിക്കെട്ട് കാണേണ്ടവർ രണ്ട് മണിക്കൂർ മുൻപ് ഇവിടെ എത്തിച്ചേരണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
സാമ്പിൾ വെടിക്കെട്ടിന് പൂര നഗരി ഒരുങ്ങുമ്പോഴാണ് സ്വരാജ് റൗഡിൽ കാണികളെ അനുവദിക്കാനാവില്ലെന്ന നിലപാട് കൺട്രോളർ ഓഫ് എക്‌സ്‌പ്‌ളോയീസ് കേരള മേധാവി ഡോ. പികെ റാണ ആവർത്തിച്ചത്. 100 മീറ്റർ പരിധി സുപ്രീം കോടതി നിർദ്ദേശമാണ്. അത് ലംഘിക്കാൻ ആവില്ലെന്നും കൺട്രോളർ വിശദീകരിച്ചു. ഇത്തവണ തൃശൂർ പൂരം സ്‌ത്രീ സൗഹൃദമായിരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
കുടമാറ്റം അടുത്ത് നിന്ന് കാണാൻ സ്‌ത്രീകൾക്കും സൗകര്യമുണ്ടാകും. സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യയുടെ നേതൃത്വത്തിൽ 300 വനിതാ പോലീസുകാർ സുരക്ഷ ഉറപ്പാക്കാനുണ്ടാകും. സ്വരാജ് റൗണ്ടിൽ അഞ്ച് ബുള്ളറ്റ് പെട്രോൾ ടീം റോന്ത് ചുറ്റും. ഒറ്റപ്പെട്ട് പോകുന്ന സ്‌ത്രീകളെ സഹായിക്കാൻ ഏഴ് വാഹനങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിലുണ്ടാകും. നഗരത്തിൽ എത്തുന്ന സ്‌ത്രീകളെ സഹായിക്കാനും സംവിധാനമുണ്ടാകും. 1515 നമ്പറിൽ വിളിച്ചാൽ എല്ലാ സഹായത്തിനും പിങ്ക് പോലീസിന്റെ സേവനവുമുണ്ടാകും.
Most Read: ‘അസാനി’ ചുഴലിക്കാറ്റ്; ബംഗാൾ ഉൾക്കടലിൽ മൽസ്യ ബന്ധനത്തിന് നിരോധനം