ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായതോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തി സംഘർഷങ്ങൾക്ക് അയവുവരുമെന്ന് പ്രതീക്ഷ. മൂന്ന് ഘട്ടങ്ങളായി ഒരാഴ്‌ച കൊണ്ട് സേനകളെ പിൻവലിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള രൂപരേഖ തയാറായിട്ടുണ്ട്.
ഈ വർഷം ഏപ്രിലിലും മെയിലും അതിർത്തിയിൽ ഉണ്ടായിരുന്ന സ്‌ഥിതി തുടരാനാണ് തീരുമാനം. നവംബർ 6ന് ചുഷുലിൽ നടന്ന കോർപ്‌സ് കമാൻഡർ ചർച്ചയിലാണ് സേനാ പിൻമാറ്റത്തെക്കുറിച്ചുള്ള കാര്യങ്ങളിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പിൻമാറ്റത്തിന്റെ ഭാഗമായി ടാങ്കുകൾ, കവചിത വാഹനങ്ങൾ ഉൾപ്പടെയുള്ളവ മുൻനിരയിൽ നിന്നും മാറ്റുകയും ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ നിന്ന് നിശ്‌ചിത അകലത്തിലേക്ക് മാറ്റേണ്ടതുമുണ്ട്. ചർച്ചകൾ പ്രകാരം ടാങ്കുകളും കവചിത വാഹനങ്ങളും ഒരു ദിവസത്തിനകം അതിർത്തിയിൽ നിന്നും പിൻവലിക്കേണ്ടതാണ്.
പാംഗോങ് തടാകത്തിന്റെ വടക്കൻ തീരത്താണ് പിൻമാറ്റത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുക. ധാരണ പ്രകാരം മൂന്ന് ദിവസത്തേക്ക് ഇരുപക്ഷവും 30 ശതമാനം സൈനികരെ ഓരോദിവസവും പിൻവലിക്കണം. മൂന്നാമത്തെ ഘട്ടത്തിൽ പാംഗോങ് തടാകത്തിന്റെ തെക്കൻ തീരത്തെ സ്‌ഥാനങ്ങളിൽ നിന്ന് ഇരുപക്ഷവും പിൻമാറണം. ചുഷുൽ, റെസാങ് ലാ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലയാണിത്.
Read also: ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവര്‍ത്തി; ചിരാഗിനെതിരെ ജിതന്‍ റാം മഞ്‌ജി