ന്യൂഡെൽഹി: ക്വാറികൾക്ക് ദൂരപരിധി നിശ്‌ചയിച്ച ദേശീയ ഹരിത ട്രിബ്യൂണൽ നടപടിക്കെതിരെ അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹരിത ട്രിബ്യൂണൽ ഉത്തരവ് കാരണം നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുന്നുവെന്നാണ് പരാതി. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഹരജി, ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
ഖനനത്തിനായി സ്‍ഫോടനം നടത്തുന്ന ക്വാറികൾ ജനവാസകേന്ദ്രത്തിൽ നിന്ന് 200 മീറ്ററും, അല്ലാത്തവ 100 മീറ്ററും ദൂരപരിധി പാലിക്കണമെന്നാണ് ഹരിത ട്രിബ്യൂണൽ ഉത്തരവ്. ഇതിനെതിരെ സംസ്‌ഥാന സർക്കാരും, ക്വാറി ഉടമകളും നേരത്തെ അപ്പീൽ സമർപ്പിച്ചിരുന്നു. നാളെ ഇതേ ബെഞ്ച് തന്നെയാണ് അപ്പീലുകൾ പരിഗണിക്കുന്നത്.
ജനവാസ മേഖലയിൽ നിന്നും ക്വാറികൾ പ്രവർത്തിക്കുന്നതിനുള്ള ദൂരം 50 മീറ്റർ എന്നുള്ളത് 200 മീറ്ററാക്കി കൊണ്ട് ജൂലൈ 21നാണ് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിറക്കിയത്. ഇതിനെതിരെ ക്വാറി ഉടമകള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ക്വാറി ഉടമകളുടെ വാദം പരിഗണിച്ച് കേരളാ ഹൈക്കോടതി അന്ന് ഹരിത ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കിയിരുന്നു.
ക്വാറിയുടെ ദൂരപരിധി 50 മീറ്ററാക്കണമെന്ന ആവശ്യത്തിൽ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയശേഷം ഹരിത ട്രിബ്യൂണൽ അക്കാര്യം വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ ക്വാറിയുടെ പരിധി 50 മീറ്ററാക്കി കുറക്കണമെന്ന് ആവശ്യപ്പെട്ട് ക്വാറി ഉടമകളും, സംസ്‌ഥാന സർക്കാരും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
Read Also: കാക്കനാട് ലഹരിമരുന്ന് കേസ്; തെളിവെടുപ്പ് തുടരുന്നു