ചെന്നൈ: കാക്കനാട് ലഹരിമരുന്ന് കേസിലെ അന്തർസംസ്‌ഥാന ബന്ധം കണ്ടെത്താൻ പ്രതികളുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുന്നു. പോണ്ടിച്ചേരിയിൽ പ്രതികൾ താമസിച്ച ഹോട്ടലിലെ പരിശോധനക്ക് ശേഷം നിലവിൽ ചെന്നൈയിലാണ് തെളിവെടുപ്പ് നടക്കുന്നത്. കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിനായി പ്രതികൾ സ്‌ഥിരമായി തങ്ങിയത് വയനാടും, പോണ്ടിച്ചേരിയും, ചെന്നൈയിലും ആണെന്നുമാണ് സൂചന.
ചെന്നൈയിലെ ചില ഏജന്റുമാരിൽ നിന്നാണ് സ്‌ഥിരമായി എംഡിഎംഎ കിട്ടിയതെന്നാണ് പ്രതികൾ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. പോണ്ടിച്ചേരിയിലെ കുയിലപ്പാടത്തെ ഹോട്ടലിൽ ആഴ്‌ചകളോളം താമസിച്ചാണ് പ്രതികളായ ശ്രീമോനും, ഫവാസും ഇത് ഏകോപിപ്പിച്ചിരുന്നത്. മറ്റ് പ്രതികൾ കോഴിക്കോട് നിന്ന് പല ദിവസങ്ങളിലായി ഇവിടെ എത്തി. കൊച്ചിയിലേക്ക് മയക്ക് മരുന്ന് കടത്തി. കുയിലപ്പാടത്തെ റോസ് കോട്ടേജ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ഗൂഡാലോചനയെന്ന് അന്വേഷണ സംഘം കണ്ടെത്തി.
കേസിലെ ഒന്നും രണ്ടും പ്രതികളായ ശ്രീമോനും, ഫവാസിനുമൊപ്പമാണ് അന്വേഷണ സംഘം തെളിവെടുപ്പിന് തുടരുന്നത്. നാളെ കസ്‌റ്റഡി കാലാവധി തീരാനിരിക്കെ ഇവർക്ക് എംഡിഎംഎ എത്തിച്ച് നൽകിയ ചെന്നൈയിലെ ഏജന്റുമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്‌സൈസ് ക്രൈം ബ്രാഞ്ച് സംഘം. ചെന്നൈയിലെ ചില ഏജന്റുമാരാണ് ഇവരെ വലിയ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധിപ്പിച്ചിരുന്നത്. ഇതാണ് അന്വേഷണ സംഘം തേടുന്നത്.
Read Also: സ്‌കൂളുകളും കോളേജുകളും തുറക്കുന്നു; മലയാളി വിദ്യാര്‍ഥികള്‍ക്ക് നിബന്ധനകളുമായി തമിഴ്‌നാട്