ന്യൂഡെൽഹി: ക്വാറികൾക്ക് ദൂരപരിധി നിശ്‌ചയിച്ച ഉത്തരവിന് എതിരെയുള്ള ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ക്വാറി ഉടമകളും സംസ്‌ഥാന സര്‍ക്കാരും നൽകിയ ഹരജികളാണ് ജസ്‌റ്റിസ് എഎം ഖാൻവിൽക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. പുതുതായി ചുമതലയേറ്റ ജസ്‌റ്റിസ് സിടി രവികുമാറും ഈ ബെഞ്ചിലുണ്ട്.
ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 100 മുതൽ 200 മീറ്റര്‍ വരെ ദൂരപരിധി എല്ലാ ക്വാറികൾക്കും വേണമെന്നായിരുന്നു ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ്. ഇത് റദ്ദാക്കിയെങ്കിലും പുതിയ ക്വാറികൾക്ക് 200 മീറ്റര്‍ പരിധി ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് കരിങ്കല്ല് കിട്ടുന്നില്ലെന്ന വാദവുമായി അദാനി ഗ്രൂപ്പും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
ജനവാസ മേഖലയിൽ നിന്നും ക്വാറികൾ പ്രവർത്തിക്കുന്നതിനുള്ള ദൂരം 50 മീറ്റർ എന്നുള്ളത് 200 മീറ്ററാക്കി കൊണ്ട് ജൂലൈ 21നാണ് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിറക്കിയത്. ഇതിനെതിരെ ക്വാറി ഉടമകള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ക്വാറി ഉടമകളുടെ വാദം പരിഗണിച്ച് കേരളാ ഹൈക്കോടതി അന്ന് ഹരിത ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കിയിരുന്നു.
ക്വാറിയുടെ ദൂരപരിധി 50 മീറ്ററാക്കണമെന്ന ആവശ്യത്തിൽ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയശേഷം ഹരിത ട്രിബ്യൂണൽ അക്കാര്യം വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ ക്വാറിയുടെ പരിധി 50 മീറ്ററാക്കി കുറക്കണമെന്ന് ആവശ്യപ്പെട്ട് ക്വാറി ഉടമകളും, സംസ്‌ഥാന സർക്കാരും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
Read Also: ആറു ജില്ലകളിൽ ഇനി ആര്‍ടിപിസിആര്‍ പരിശോധന മാത്രം