തിരുവനന്തപുരം: സംസ്‌ഥാനത്തെ ആറു ജില്ലകളിൽ ഇനി മുതൽ ആര്‍ടിപിസിആര്‍ പരിശോധന മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും 80 ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധന മാത്രം നടത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് വാക്‌സിനേഷൻ 80 ശതമാനം പൂര്‍ത്തീകരിച്ചത്. തിരുവനന്തപുരം, ഇടുക്കി, കാസർഗോഡ് ജില്ലകളിലാണ് വാക്‌സിനേഷൻ 80 ശതമാനത്തോട് അടുക്കുന്നത്. ഈ ആറു ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധന മാത്രമാക്കുന്നതിന് ഒപ്പം മറ്റു ജില്ലകളിൽ ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ജില്ലകള്‍ക്ക് വാക്‌സിന്‍ വിതരണം നടത്തുമ്പോള്‍ താരതമ്യേന കുറഞ്ഞ തോതില്‍ വാക്‌സിനേഷന്‍ നടന്ന ജില്ലകളെ പരിഗണിച്ച് ക്രമീകരണം ഉണ്ടാക്കണം. തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളിലെ വാക്‌സിനേഷന്‍ കണക്കെടുത്ത് ആനുപാതികമായി വാക്‌സിന്‍ നല്‍കാന്‍ ജില്ലകളും ശ്രദ്ധിക്കണം.
സി.1.2 കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കും. അവരെ ആര്‍ടിപിസിആര്‍ ടെസ്‌റ്റിന് വിധേയമാക്കുകയും ക്വാറന്റെയ്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്ലതോതില്‍ വാക്‌സിന്‍ നല്‍കാനായിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് കൂടി എത്രയും പെട്ടെന്ന് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ഡബ്ള്യുഐപിആര്‍ ഏഴില്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ പൂർണ ലോക്ക്ഡൗൺ ആണ്. ഗ്രാമ പഞ്ചായത്തുകളില്‍ വാര്‍ഡുതലത്തില്‍ കോവിഡ് പരിശോധനാ വിവരങ്ങള്‍ ശേഖരിക്കേണ്ടതാണ്. ഇത് ലഭ്യമാകുന്ന മുറക്ക് വാർഡ് തല ലോക്ക്ഡൗണാകും ഏര്‍പ്പെടുത്തുക.
അധ്യാപകരെ സെക്റ്ററൽ മജിസ്‌ട്രേറ്റ് ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സന്നദ്ധരാവുന്ന അധ്യാപകരെ ഉള്‍പ്പെടുത്താവുന്നതാണ്. നിലവില്‍ എട്ട് ലക്ഷം ഡോസ് വാക്‌സിന്‍ സംസ്‌ഥാനത്തിന്റെ പക്കലുണ്ട്. അത് ഉടന്‍ നല്‍കി തീര്‍ക്കും. സിറിഞ്ചുകളുടെ അഭാവം ഇല്ല. ഐസിയു ബെഡുകളുടെയും വെന്റിലേറ്ററുകളുടെയും എണ്ണം വർധിപ്പിച്ചിട്ടുണ്ട്. വീടുകളില്‍ കഴിയുന്ന കോവിഡ് ബാധിതരില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ച എത്രപേരുണ്ടെന്ന കണക്ക് എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
Most Read: ബംഗാൾ ബിജെപിയിൽ പ്രതിസന്ധി തുടരുന്നു; ബാഗ്‌ദ എംഎൽഎ തൃണമൂലിൽ ചേർന്നു