മലപ്പുറം: സമൂഹം ഏൽപിക്കുന്ന ദൗത്യ നിർവഹണത്തിൽ ഭരണകർത്താക്കൾ വീഴ്‌ച വരുത്തുന്നത് അച്ചടക്ക രാഹിത്യമാണ് സൃഷ്‍ടിക്കുകയെന്നും ഇതുമൂലം സമൂഹത്തിന് ലഭിക്കേണ്ട നൻമകളുടെ നഷ്‌ടമാണ് സംഭവിക്കുകയെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ഉപാധ്യക്ഷൻ കെകെ അഹമ്മദ് കുട്ടി മുസ്‍ലിയാർ കട്ടിപ്പാറ പറഞ്ഞു.
ജില്ലാകമ്മിറ്റി മഅ്ദിൻ ക്യാമ്പസിൽ നടത്തിയ ‘റിവൈവൽ-22‘ ക്യാംപ് ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. വേഷവിധാന വിഷയങ്ങളിലെ അധികൃതരുടെ അനാവശ്യ ഇടപെടൽ പ്രതിരോധിക്കേണ്ട ആവശ്യം വ്യക്‌തമാക്കുന്ന പ്രമേയവും കേരള മുസ്‌ലിം ജമാഅത്ത് ‘റിവൈവൽ-22‘ ക്യാംപ് പാസാക്കി.
‘പ്രസ്‌ഥാനത്തിന്റെ ഉൾപ്പടെയുള്ള ചുമതലകൾ നിർഭയമായും മാതൃകാപരമായും നിർവഹിക്കാൻ സാധ്യമാകണം. നാടിന്റെയും വിദ്യഭ്യാസ സ്‌ഥാപനങ്ങളുടെയും ശാന്തമായ നടത്തിപ്പിനുതകുന്ന രൂപത്തിൽ ക്രിയാത്‌മകമായ സമീപനമാണ് ബന്ധപ്പെട്ടവരിൽ നിന്നുണ്ടാവേണ്ടത്’ -പ്രമേയം പറയുന്നു.
‘നാട്ടിൽ ഇത്രയും കാലം ആക്ഷേപം കൂടാതെ നടന്നു വരുന്നതും സാംസ്‌കാരിക വ്യക്‌തിത്വ അടയാളങ്ങളുമായ വേഷവിധാനങ്ങൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതും ചോദ്യം ചെയ്യുന്നതും നമ്മുടെ പാരമ്പര്യത്തിന് നിരക്കുന്നതല്ല. ഇത്തരം വിഷയങ്ങളെ സങ്കുചിത രാഷ്‌ട്രീയ വർഗീയ ലക്ഷ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് തൽപര കക്ഷികൾ വിട്ടു നിൽക്കണം.’ -പ്രമേയം ആഹ്വാനം ചെയ്‌തു.
ഇക്കാര്യത്തിൽ ജില്ലയിലെ മതേതര രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളും അധികൃതരും കൂടുതൽ ജാഗ്രത പുലർത്തണം. ജില്ലയുടെ സമാധാനാന്തരീക്ഷം എന്തു വില കൊടുത്തും സംരക്ഷിക്കപ്പെടണമെന്നും കേരള മുസ്‌ലിം ജമാഅത്ത് പ്രമേയം ആവശ്യപ്പെട്ടു.
ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള നാലു മാസക്കാലയളവിൽ യൂണിറ്റു മുതൽ ജില്ലാതലം വരെ നടത്തേണ്ട കർമ പദ്ധതികളുടെ പഠനമാണ് ക്യാംപ് ലക്ഷ്യമാക്കിയത്. വിവിധ സെഷനുകൾക്ക് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, വടശ്ശേരി ഹസൻ മുസ്‌ലിയാർ, സംസ്‌ഥാന സെക്രട്ടറിമാരായ സിപി സൈദലവി ചെങ്ങര, സൈഫുദ്ധിൻ ഹാജി തിരുവനന്തപുരം, ബശീർ ചെല്ലക്കൊടി നേതൃത്വം എന്നിവർ നൽകി.
സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരിയുടെ പ്രാർഥനയോടെ തുടക്കം കുറിച്ച ക്യാംപിന് കെകെഎസ് തങ്ങൾ പെരിന്തൽമണ്ണ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പിഎം മുസ്‌തഫ കോഡൂർ സ്വാഗതവും പികെഎം ബശീർ പടിക്കൽ നന്ദിയും പറഞ്ഞു.
Editorial: ഹൈദരലി തങ്ങളെന്ന ‘സ്‌നേഹാർദ്രത’ പടിയിറങ്ങി; വിയോഗവിടവ് കനത്തനഷ്‌ടം