ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ അയൽവാസി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നടക്കുന്ന രാഷ്‌ട്രീയ മുതലെടുപ്പുകൾക്ക് എതിരെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ്. രാഷ്‌ട്രീയ വിവാദങ്ങൾ കേസിൽ നിന്ന് ശ്രദ്ധ തിരിക്കുമെന്ന് ആശങ്കയുണ്ടെന്നും കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താനാണ് എല്ലാവരും സഹായിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ രാഷ്‌ട്രീയ ആരോപണ-പ്രത്യാരോപണങ്ങൾക്ക് ഇടയിലാണ് പെൺകുട്ടിയുടെ അച്ഛന്റെ പ്രതികരണം. “മകൾക്കുണ്ടായ ദുരന്തത്തിൽ തകർന്നിരിക്കുകയാണ് കുടുംബം, ഞങ്ങളെ പിന്തുണക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് എത്രയും പെട്ടെന്ന് വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ ഉറപ്പാക്കുകയാണ്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്‌തിയുണ്ട്, കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പോലീസും സർക്കാരും എല്ലാ സഹായവും നൽകുമെന്ന് പറഞ്ഞിട്ടുണ്ട്,”- പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.
പോലീസ് ഇടപെടൽ കൊണ്ടു മാത്രമാണ് മകളുടെ മരണത്തിലെ സത്യം പുറത്തറിഞ്ഞത്. ഷാൾ കഴുത്തിൽ കുരുങ്ങിയാണ് മകൾ മരിച്ചതെന്നാണ് ഞങ്ങൾ കരുതിയത്. എല്ലാ സത്യങ്ങളും പുറത്തു കൊണ്ടു വന്നത് പോലീസാണ്. ഞാൻ കുട്ടിക്കാലത്ത് എടുത്തു കൊണ്ടു നടന്നയാളാണ് അർജുൻ. അയൽവാസിയാണ്, അത്രയും അറിയുന്ന ആളാണ്. ഞങ്ങളാരും അവനെ ഒരിക്കലും സംശയിച്ചില്ല; അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സുരേഷ് ഗോപി എംപിയും ബാലാവകാശ കമ്മീഷനും പെൺകുട്ടിയുടെ വീട് സന്ദർശിച്ചു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കടുത്ത ശിക്ഷ തന്നെ അർജുന് നൽകണമെന്ന് പെൺകുട്ടിയുടെ വീട് സന്ദർശിച്ച സുരേഷ് ഗോപി എംപി പറഞ്ഞു. അർജുന്റെ രാഷ്‌ട്രീയം നോക്കി വിവാദമുണ്ടാക്കുന്നതിനോട് യോജിപ്പില്ലെന്നും അയാൾ ചെയ്‌ത ക്രൈമാണ് ചർച്ചയാവേണ്ടതെന്നും സുരേഷ് ഗോപി വ്യക്‌തമാക്കി. പെൺകുട്ടിയുടെ വീട്ടിലെത്തിയ ബാലാവകാശ കമ്മീഷൻ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകി.
Most Read: കിറ്റെക്‌സിനെ കർണാടകയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ