ആലപ്പുഴ: കുട്ടനാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടറെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ സിപിഎം പ്രവർത്തകർക്ക് എതിരെ കേസെടുത്തു. കൈനകിരി പഞ്ചായത്ത് പ്രസിഡണ്ട് എംസി പ്രസാദ്, സിപിഎം ലോക്കൽ സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. ഡോക്‌ടറുടെ പരാതിയിലാണ് നടപടി.
ഇന്നലെ വൈകിട്ടാണ് സംഭവം. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്‌സിൻ വിതരണം പൂർത്തിയായപ്പോൾ 10 യൂണിറ്റ് വാക്‌സിൻ ബാക്കി വന്നു. മിച്ചം വന്ന വാക്‌സിന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്‌റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും നിർദ്ദേശിച്ച പ്രകാരം വിതരണം ചെയ്യണമെന്ന് സിപിഎം പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പാലിയേറ്റീവ് കെയറില്‍ വിതരണം ചെയ്യാന്‍ വേണ്ടി കൊണ്ടുവന്നതാണെന്ന് അറിയിച്ചതോടെ തര്‍ക്കം ഉണ്ടാവുകയും ഇത് കയ്യാങ്കളിയിൽ കലാശിക്കുകയും ആയിരുന്നു.
കുപ്പപുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസർ ശരത് ചന്ദ്ര ബോസിനാണ് മര്‍ദ്ദനമേറ്റത്. വാക്‌സിന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്ന് ഡോക്‌ടർ പറഞ്ഞു. ” നിങ്ങള്‍ നില്‍ക്കുന്നത് കൈനകിരിയിലാണ്. ഇവിടുന്ന് പോകുന്നത് കാണണം എന്ന് പറഞ്ഞ് കോളറില്‍ കയറി പിടിക്കുകയായിരുന്നു. ആദ്യം ഞാന്‍ പ്രതിരോധിച്ചു. കയ്യിൽ ഫോൺ ഉണ്ടായിരുന്നതിനാൽ വീഡിയോ എടുക്കാന്‍ ശ്രമിച്ചു. ഫോണ്‍ തട്ടിപറിച്ചു. പിന്നാലെ ഞാന്‍ അകത്ത് കയറി കതകടച്ചു. എന്റെ സഹപ്രവര്‍ത്തകരില്‍ ആരോ ആണ് പോലീസിനെ വിവരം അറിയിച്ചത്,”- ഡോ. ശരത് ചന്ദ്ര ബോസ് പറഞ്ഞു.
എന്നാൽ, സാധാരണ ഗതിയില്‍ വളരെ വേഗത്തില്‍ നടക്കുന്ന വാക്‌സിനേഷന്‍ നടപടികള്‍ ഡോക്‌ടർ വൈകിപ്പിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്നാണ് പഞ്ചായത്ത് പ്രസിഡണ്ടിന്റെ വാദം. വാക്‌സിനുകള്‍ കേന്ദ്രത്തില്‍ ബാക്കി വന്നിട്ടും മൂന്ന് പേര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ ഡോക്‌ടർ നറുക്കെടുക്കുക ആയിരുന്നുവെന്നും പ്രസിഡണ്ട് ആരോപിച്ചു.
Most Read: 240 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം സർക്കാർ ഉപേക്ഷിക്കുന്നു