തിരുവനന്തപുരം: ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സൂപ്രണ്ടായി ഡോ.സജീവ് ജോർജ് പുളിക്കലിനെ നിയമിച്ചു. ഇത് സംബന്ധിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
നേരത്തെ സൂപ്രണ്ടായിരുന്ന ഡോ.രാം ലാലിനെ സ്‌ഥാനത്ത് നിന്ന് നീക്കിയാണ് പുതിയ ഉത്തരവ്. രോഗികളുടെ മരണവിവരം യഥാസമയം ബന്ധുക്കളെ അറിയിച്ചില്ലെന്ന ആരോപണത്തിലാണ് രാം ലാലിനെതിരെ നടപടിയെടുത്തിരിക്കുന്നത്. തുടർ വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോർട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്ക് നിർദ്ദേശം നൽകിയിരുന്നു.
അതേസമയം, ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്‌ചയുണ്ടായതായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറുടെ റിപ്പോർട്ടിൽ വ്യക്‌തമാക്കിയിട്ടുണ്ട്. നിലവിൽ സമാനമായ രണ്ട് പരാതികളാണ് വണ്ടാനം മെഡിക്കൽ കോളിജിനെതിരായി ലഭിച്ചിരിക്കുന്നത്. ഐസിയുവിൽ പ്രവേശിപ്പിച്ച ചെങ്ങന്നൂർ സ്വദേശി തങ്കപ്പൻ എന്ന രോഗി മരിച്ചത് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചതെന്നാണ് ഒരു പരാതി.
ഈ മാസം ഏഴിനാണ് തങ്കപ്പനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും ഇതേ ആശുപത്രിയിലെ വാർഡിൽ ചികിൽസയിൽ ഉണ്ടായിരുന്നു. രോഗിയെ കുറിച്ച് വിവരം കിട്ടാതായപ്പോൾ ഐസിയുവിൽ നേരിട്ട് എത്തി അന്വേഷിച്ചപ്പോഴാണ് മരണപ്പെട്ടിട്ട് നാല് ദിവസം കഴിഞ്ഞെന്ന് ആശുപത്രി ജീവനക്കാർ പറയുന്നത്.
കഴിഞ്ഞ ദിവസവും സമാന രീതിയിൽ പരാതി ഉയർന്നിരുന്നു. ഹരിപ്പാട് സ്വദേശി ദേവദാസിന്റെ മരണത്തിലായിരുന്നു പരാതി. രോഗി മരിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്ന് മകൾ രമ്യ ആരോപിച്ചിരുന്നു. രോഗിയെ കുറിച്ച് ഐസിയു വിൽ അന്വേഷിച്ചപ്പോൾ മോർച്ചറിയിലേക്ക് മാറ്റിയെന്നായിരുന്നു ആശുപത്രി ജീവനക്കാർ നൽകിയ മറുപടിയെന്നും രണ്ട് ദിവസം കഴിഞ്ഞാണ് മരണ വിവരം അറിയുന്നതെന്നും മകൾ പരാതിയിൽ പറയുന്നു.
Read also: താലിബാനെതിരെ പ്രതിഷേധം; അഫ്‌ഗാനിലെ ജലാലാബാദിൽ വെടിവെപ്പ്, 3 മരണം