കൊച്ചി: ഡോളർ കടത്ത് കേസിൽ സ്‌പീക്കർ ശ്രീരാമകൃഷ്‌ണന്റെ സുഹൃത്തും വിദേശ മലയാളിയുമായ നാസ് അബ്‌ദുള്ളയെയും മസ്‌കറ്റിലെ മിഡിൽ ഈസ്‌റ്റ് കോളേജിൽ ജോലി ചെയ്യുന്ന ലഫീർ മുഹമ്മദിനെയും കസ്‌റ്റംസ് കൊച്ചിയിൽ ചോദ്യം ചെയ്യുന്നു. സ്‌പീക്കർ ഉപയോഗിക്കുന്ന ഒരു സിം കാർഡ് നാസിന്റെ പേരിൽ എടുത്തതാണെന്നാണ് കസ്‌റ്റംസ് കണ്ടെത്തൽ.
നയതന്ത്ര ബാഗേജിൽ നിന്ന് സ്വർണം കണ്ടെടുത്ത ജൂലൈ ആദ്യവാരം മുതൽ ഈ സിം കാര്‍ഡ് പ്രവർത്തിക്കുന്നില്ല. ഇത് സംബന്ധിച്ച വിവരങ്ങൾക്കായാണ് നാസിറിന്റെ മൊഴിയെടുക്കുന്നത്. മസ്‌കറ്റിലെ മിഡിൽ ഈസ്‌റ്റ് കോളേജിൽ ശിവശങ്കറിന്റെ നിർദേശ പ്രകാരം സ്വപ്‌നക്ക് ജോലി നൽകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ലഫീർ മുഹമ്മദിന്റെ മൊഴി എടുക്കുന്നത്.
ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ സ്വപ്‌ന കോളേജിൽ എത്തിയ ദിവസം ശിവശങ്കറും അവിടെ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കോളേജിന്റെ പാര്‍ട്ടണര്‍മാരില്‍ ഒരാളായ ലഫീർ മുഹമ്മദിനെ ചോദ്യം ചെയ്യുന്നത്. നിയമസഭ സമ്മേളനത്തിന് ശേഷം സ്‌പീക്കറെ ചോദ്യം ചെയ്യാനാണ് കസ്‌റ്റംസിന്റെ തീരുമാനം. അടുത്തയാഴ്‌ച തന്നെ സ്‌പീക്കർക്ക് നോട്ടീസ് നൽകും.
Also Read: ശ്വാസതടസം രൂക്ഷം; വികെ ശശികല തീവ്രപരിചരണ വിഭാഗത്തിൽ