കൊല്ലം: പെരുങ്കുളം സൊറവരമ്പിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ‘കുപ്പായക്കൂട്’ തുറന്നു. ആവശ്യമുള്ളവർക്ക് സൗജന്യമായി വസ്‌ത്രം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘കരുതൽ’ സംഘടനയുടെ നേതൃത്വത്തിൽ കുപ്പായക്കൂട് സ്‌ഥാപിച്ചിരിക്കുന്നത്. പെരുങ്കുളത്തും പുറത്തുമുള്ള സർക്കാർ ഉദ്യോഗസ്‌ഥരുടെയും ജോലിക്കാരുടെയും കൂട്ടായ്‌മയാണ് ‘കരുതൽ’.
ആവശ്യമുള്ള ആർക്കും ഇവിടെ വന്ന് സൗജന്യമായി കുപ്പായങ്ങളെടുക്കാം. നിറവും ഫാഷനും ഇഷ്‌ടപ്പെടാത്തതിനാലോ പാകമല്ലാത്തതിനാലോ ഉപയോഗിക്കാതിരിക്കുന്ന വസ്‌ത്രങ്ങൾ എല്ലാവരുടെയും അലമാരകളിലുണ്ടാകും. അത്തരം വസ്‌ത്രങ്ങൾ ആർക്കും ഇവിടെ കൊണ്ട് വെക്കുകയും ചെയ്യാം.
പുരുഷൻമാർക്കും സ്‌ത്രീകൾക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള വസ്‌ത്രങ്ങൾ തരംതിരിച്ചാകും കുപ്പായക്കൂട്ടിൽ വെക്കുക. കുപ്പായക്കൂട്ടിൽ വേർതിരിച്ചു വച്ചിരിക്കുന്ന വസ്‌ത്രങ്ങളിൽ അനുയോജ്യമായവ എടുക്കാം.
വസ്‌ത്രങ്ങൾ സംഭാവന ചെയ്യുന്നവർക്ക് അത് വെക്കാനായി പ്രത്യേക കൂടും സ്‌ഥാപിച്ചിട്ടുണ്ട്. അവയിൽനിന്ന് ഉപയോഗ യോഗ്യമായവ മാത്രമേ മറ്റു കൂടുകളിലേക്ക് മാറ്റൂ. കുപ്പായക്കൂടിന്റെ ഉൽഘാടനം കലയപുരം ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് നിർവഹിച്ചു. അധ്യാപകൻ വേണുകുമാർ, കൈരളി സെക്രട്ടറി എൻ രാജേഷ്‌കുമാർ, കരുതൽ പ്രസിഡണ്ട് ജിആർ രാജേഷ്, എൻഎസ് അരുൺകുമാർ, എൻ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
Most Read: അങ്ങനെയല്ല, ഇങ്ങനെ… കുഞ്ഞിനെ മുട്ടിലിഴയാൻ പഠിപ്പിക്കുന്ന നായക്കുട്ടി